കോവിഡ് രോഗിയുടെ മൃതദേഹം പള്ളിയില്‍ കുളിപ്പിച്ചു;  ബന്ധുക്കള്‍ക്കും പള്ളി ഭാരവാഹികള്‍ക്കുമെതിരെ കേസ്

തൃശൂര്‍- കോവിഡ് രോഗിയുടെ മൃതദേഹം മാനദണ്ഡങ്ങള്‍ ലംഘിച്ച് പള്ളിയില്‍ കുളിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. തൃശൂരില്‍ എംഎല്‍സി പള്ളിയിലാണ് മാനദണ്ഡം ലംഘിച്ച് 53 കാരിയുടെ മൃതദേഹം കുളിപ്പിച്ചത്. ഇന്നലെയാണ് വരവൂര്‍ സ്വദേശിനി ഖദീജ കോവിഡ് ബാധിച്ച് മരിച്ചത്. ആരോഗ്യവകുപ്പ് ആംബുലന്‍സ് ഉള്‍പ്പടെ കസ്റ്റഡിയില്‍ എടുത്തു. ബന്ധുക്കള്‍ക്കും തൃശൂര്‍ എംഎല്‍സി മസ്ജിദ് ഭാരവാഹികള്‍ക്കുമെതിരെയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ മെഡിക്കല്‍ കോളജില്‍ നിന്നും സ്ംസ്‌കരിക്കാനായി കൊണ്ടുപോയ മൃതദേഹം തൃശൂര്‍ ശക്തന്‍ സ്റ്റാന്റിനടുത്തുള്ള പള്ളിയില്‍ ഇറക്കി മൃതദേഹം വിശ്വാസപരമായ ചടങ്ങുകളോടെ കുളിപ്പിക്കുകയായിരുന്നു. കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയാല്‍ അത് ഉടനെ തന്നെ സംസ്‌കരിക്കണമെന്നാണ് ച്ട്ടം. അത് ഇവര്‍ ലംഘിക്കുകയായിരുന്നെന്ന് ഡിഎംഒ പറഞ്ഞു. ഇത് തീര്‍ത്തും നിരാശജനകമായ കാര്യമാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ പറഞ്ഞു. കോവിഡ് രോഗി മരിച്ചാല്‍ കൃത്യമായ മാനദണ്ഡം പാലിച്ചാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത്. അത് ഉടനെ സംസ്‌കരിക്കണമെന്നുമാണ് ചട്ടം. എന്നാല്‍ അതിന് വിരുദ്ധമായ രീതിയില്‍ മൃതദേഹം അഴിച്ചെടുത്ത് വിശ്വസപരമയ രീതിയില്‍ ഇവര്‍ ചടങ്ങുകള്‍ നടത്തുകയായിരുന്നു. ബന്ധുക്കള്‍ക്കും പള്ളി ഭാരവാഹികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇനി ഈ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ലെന്നും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സംസ്‌കരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
 

Latest News