കോഴിക്കോട്- കോവിഡ് വാക്‌സിനേഷൻ ഡ്യൂട്ടിക്ക് നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന സംഘം വിലസുന്നു. ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും തട്ടിപ്പ് സജീവമാകുന്നത്. ഇതിനായി നിരവധി ഏജന്റുമാരാണ് പ്രവർത്തിക്കുന്നത്. നോർക്കയുടെ പ്രതിനിധികൾ എന്ന നിലയിലാണ് ഏജന്റുമാർ ഇരകളെ ബന്ധപ്പെടുന്നത്. സൗദി എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തരത്തിൽ റിക്രൂട്ട്‌മെന്റ് നടക്കുന്നില്ലെന്ന വിവരം പുറത്തെത്തിയത്. യുനൈറ്റഡ് നഴ്‌സിംഗ് അസോസിയേഷൻ സൗദി കോർഡിനേറ്റേഴ്‌സ് റിയാദ് എമ്പസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് റിക്രൂട്ട്‌മെന്റ് വ്യാജമാണെന്ന് തെളിഞ്ഞത്. ഗൂഗിൾ പേ വഴിയാണ് പലരും ഏജൻറ് മാർക്ക് പണംകൈ മാറിയിട്ടുള്ളത്. ഒരാളിൽനിന്ന് 35000ത്തിന് മുകളിൽ പണമാണ് ഈടാക്കിയത്. പരാതിപ്പെടാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു. 5300 റിയാൽ ശമ്പളമാണ് വാഗ്ദാനം ചെയ്തിരുന്നത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം എന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. എംബസിയുടെ നേരിട്ടുള്ള നിയമനമാണ് എന്നും പരസ്യത്തിലുണ്ടായിരുന്നു.