Sorry, you need to enable JavaScript to visit this website.

45,000 രൂപയുടെ ഓക്‌സിജൻ ഫീസ്; ബില്ല് വായിച്ചു കേൾപ്പിച്ച് കോടതി

കൊച്ചി- സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പി.പി.ഇ കിറ്റിന് പലയിടത്തും ആയിരക്കണക്കിന് രൂപ ഈടാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 
ഒരു സ്വകാര്യ ആശുപത്രി ഈടാക്കിയ തുകയുടെ ബില്ലിൽ രണ്ടു ദിവസത്തേക്ക് 16,000 രൂപയും ഓക്സിജൻ ഫീസായി 45,000 രൂപയും ഈടാക്കിയ വിവരം കോടതി വായിച്ചു കേൾപ്പിച്ചു.
ആശുപത്രിയുടെ പേര് പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. പി.പി.ഇ കിറ്റിന് പ്രത്യേക ചാർജ് ഈടാക്കരുതെന്നും ഇത് അസാധാരണ സ്ഥിതി വിശേഷമാണ് നിലവിലുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 50 ശതമാനമെങ്കിലും കിടക്കകൾ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കേണ്ടതാണെന്നു കോടതി വ്യക്തമാക്കി. കൂടാതെ സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന ആശുപത്രികൾ ഏറ്റെടുത്ത് കോവിഡ് ചികിത്സാ സംവിധാനം ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കണമെന്നു കോടതി വ്യക്തമാക്കി. ചികിത്സാ സൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായിയ ഒറ്റ ഫോൺ നമ്പർ സംവിധാനം ഏർപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് കുറക്കണമന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹരജിയാണ് ഇന്നലെ പ്രത്യേക സിറ്റിംഗ് കൂടി പരിഗണിച്ചത്. അടുത്ത തിങ്കളാഴ്ച വീണ്ടും ഈ ഹരജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസറ്റിസ് കൗസർ എടപ്പഗത്തിന്റെയും ഡിവിഷൻ ബഞ്ച് പ്രത്യേക സിറ്റിംഗ് നടത്തും. അന്ന് സർക്കാർ, കോടതി മുന്നോട്ടു വെച്ച നിർദേശങ്ങളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദേശിച്ചു.  

Latest News