ന്യൂദൽഹി- മുസ്ലിംകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈ വർഷത്തെ റമദാനിലെ അവസാനത്തെ വെളളിയാഴ്ചയായ നാളെ എല്ലാ അമുസ്ലിംകളോടും നോമ്പെടുക്കാൻ അഭ്യർത്ഥിച്ച് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ആഹ്വാനം.
'പരിശുദ്ധ റമദാൻ മാസത്തിലെ അവസാനത്തെ ജുമുഅയാണ് മേയ് ഏഴിലേത്. മുസ്‌ലിം സഹോദരങ്ങളോടുള്ള ബഹുമാനവും ഐക്യദാർഢ്യവുമായി കഴിഞ്ഞ 25 വർഷമായി തുടരുന്നതുപോലെ നാളെയും ഞാൻ നോമ്പെടുക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ അമുസ്‌ലിംകളോടും ഇതു ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു. അത്താഴത്തിന്റെയും നോമ്പു തുറയുടെയും സമയം നിങ്ങൾക്ക് മുസ്‌ലിം സുഹൃത്തുക്കളിൽനിന്ന് മനസ്സിലാക്കാൻ സാധിക്കും. അല്ലെങ്കിൽ ഇൻറർനെറ്റിൽ നിന്ന് ലഭ്യമാകും. ഈ സമയത്ത് ദയവായി ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും മുസ്‌ലിംകളെ മതഭ്രാന്തന്മാർ, തീവ്രവാദികൾ, ദേശവിരുദ്ധർ എന്നിങ്ങനെ പൈശാചികവൽക്കരിക്കാനും ശ്രമിക്കുന്നവർക്കെതിരെയുള്ള പ്രതീകാത്മക തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.