Sorry, you need to enable JavaScript to visit this website.

സിപിഎം മന്ത്രിക്ക് എന്‍.ഡി.എ. കണ്‍വീനറുടെ വീട്ടില്‍  വിരുന്ന്  

കൊച്ചി-എന്‍.ഡി.എ. വൈപ്പിന്‍ നിയോജകമണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് രാജ്‌വിയുടെ വീട്ടില്‍ തെരഞ്ഞെടുപ്പുകാലത്ത് മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത അത്താഴവിരുന്ന് നടന്നത് വിവാദമാകുന്നു. മന്ത്രിയെ കൂടാതെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എന്‍. ഉണ്ണികൃഷ്ണനും സി.പി.എമ്മിന്റെ ഏരിയാകമ്മിറ്റിയംഗങ്ങള്‍ അടക്കമുള്ളവരും പങ്കെടുത്തു. ഏതാനും എസ്.എന്‍.ഡി.പി. ശാഖാ ഭാരവാഹികളുമുണ്ടായിരുന്നു. രഞ്ജിത്തിന്റെ ഭാര്യ കൃഷ്ണകുമാരി എസ്.എന്‍.ഡി.പി. യോഗം വനിതാസംഘം സംസ്ഥാനപ്രസിഡന്റാണ്. ബി.ഡി.ജെ.എസ്. രൂപവത്കരിച്ച കാലംമുതല്‍ നിയോജകമണ്ഡലം പ്രസിഡന്റായ രഞ്ജിത്ത് ഹിന്ദു ഐക്യവേദിയുടെ നേതാവുകൂടിയാണ്. മാര്‍ച്ച് 28ന് സ്ഥാനാര്‍ഥി കെ.എന്‍. ഉണ്ണികൃഷ്ണന്‍ വനിതാസംഘം നേതാവായ കൃഷ്ണകുമാരിയെ കാണാനെത്തുമെന്നാണ് ആദ്യമറിയിച്ചത്. തോമസ് ഐസക് തെരഞ്ഞെടുപ്പുപ്രചാരണത്തിന് വൈപ്പിനിലെത്തുന്ന ദിവസമായതിനാല്‍ അദ്ദേഹവും കൂടെയുണ്ടാകുമെന്ന് പിന്നീട് അറിയിച്ചു.
വീട്ടിലെത്തിയ നേതാക്കളെ അവര്‍ ഏതുപാര്‍ട്ടിയായാലും സ്വീകരിക്കേണ്ട മര്യാദ മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്നു രഞ്ജിത്ത് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി എസ്.എന്‍.ഡി.പി.യിലെ ഇടത് അനുകൂലികളുടെ ഒരു യോഗം ചെറായിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ ചേര്‍ന്നതായാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ഈ യോഗത്തില്‍ സി.പി.എം. സ്ഥാനാര്‍ഥിയും പങ്കെടുത്തിരുന്നതായും അവര്‍ ആരോപിക്കുന്നു. ബി.ഡി.ജെ.എസ്. നേതാക്കള്‍ വഴിയാണ് എന്‍.ഡി.എ.വോട്ടുകളുടെ കച്ചവടം ഉറപ്പിച്ചതെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും തെരഞ്ഞെടുപ്പുകമ്മിറ്റി കണ്‍വീനറുമായ വി.എസ്. സോളിരാജ് ആരോപിച്ചു. സാമൂഹികപ്രവര്‍ത്തകയും സാമുദായികസംഘടനാനേതാവുമായ ഒരാളുടെ പിന്തുണതേടി പോയതാണെന്നും ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും വിരുന്നില്‍ പങ്കെടുത്ത സി.പി.എം. ഏരിയാകമ്മിറ്റിയംഗം എ.പി. പ്രിനില്‍ പറഞ്ഞു. പിന്നീട് കൃഷ്ണകുമാരി ഇടതുമുന്നണിസ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയെന്നും പ്രിനില്‍ പറഞ്ഞു.
 

Latest News