ന്യൂദല്‍ഹി- മാധ്യമങ്ങള്‍ക്കെതിരെ ഭരണഘടനാ സ്ഥാപനങ്ങള്‍ പരാതി പറയുന്നതിനെതിരെ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. മാധ്യമങ്ങള്‍ക്കു മേല്‍ വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതിനേക്കാള്‍ നല്ല കാര്യങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ചെയ്യാമെന്ന് കോടതി പറഞ്ഞു. കോവിഡ് സമയത്തും രാഷ്ട്രീയ റാലികള്‍ തടയാതിരുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞത് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനെതിരെ കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. കമ്മീഷന്റെ ഹർജി കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം അനാവശ്യവും അപകീര്‍ത്തിപരവും ആണെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം. കോവിഡ് സാഹചര്യം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ഹൈക്കോടതികളെ സുപ്രീം കോടതി പ്രശംസിക്കുകയും ചെയ്തു.
അതേസമയം, മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം കടുത്തതും അനുചിത ഉപമയുമായിരുന്നുവെന്നും ജുഡീഷ്യല്‍ പരിധികള്‍ ആവശ്യമായിരുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. കോടതി ഉത്തരവിന്റെ ഭാഗമല്ലാത്തതിനാല്‍ ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ദുര്‍വ്യാഖ്യാനത്തിന് ഇടവരുത്തുന്ന തരത്തില്‍ ചിന്തിക്കാതെ എന്തെങ്കിലും പറയുന്നതില്‍ നിന്ന് കോടതികള്‍ വിട്ടുനില്‍ക്കേണ്ടത് ആവശ്യമാണ്. ഭരണഘടനാ മൂല്യങ്ങളെ സംബന്ധിച്ചിടത്തോളം കോടതികളുടെ ഭാഷ പ്രധാനമാണ്- സുപ്രീം കോടതി നിരീക്ഷിച്ചു.
അതേസമയം ഹൈക്കോടതി അഭിമുഖീകരിച്ചിരുന്ന വിഷയം കോവിഡ് കേസുകളുടെ വര്‍ധനയും ജനങ്ങളുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന ചുമതലയുമായിരുന്നെന്നും പരമോന്നത കോടതി പറഞ്ഞു. കോടതിയെ സമീപിക്കാനുള്ള തുറന്ന അവസരങ്ങള്‍ ഭരണഘടനാ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നു. ഭരണഘടനാ സ്വാതന്ത്ര്യത്തിന്റേയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും മറ്റൊരു മുഖമാണ് മാധ്യമ സ്വാതന്ത്ര്യമെന്നും സുപ്രീം കോടതി പറഞ്ഞു.
മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ രണ്ട് തെരഞ്ഞെടുപ്പു കമ്മീഷര്‍മാര്‍ തമ്മില്‍ രൂക്ഷമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു. ഭിന്നാഭിപ്രായമുള്ള തെരഞ്ഞെടുപ്പു കമ്മീഷണര്‍ തന്റെ വാദം മറ്റൊരു സത്യവാങ്മൂലമായി സുപ്രീം കോടതിയില്‍ സര്‍പ്പിക്കാനൊരുങ്ങുന്നതായും കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തിരുന്നു.






