പതിനൊന്നായിരം ഹൂത്തികൾ കൊല്ലപ്പെട്ടു -സഖ്യസേന
റിയാദ്- സൗദി അറേബ്യക്കു നേരെ ആക്രമണം നടത്തുന്നതിന് ശ്രമിച്ച 11,000 ലേറെ ഹൂത്തി മിലീഷ്യകൾ മൂന്നു മാസത്തിനിടെ കൊല്ലപ്പെട്ടതായി സഖ്യസേന അറിയിച്ചു. സൗദിക്കു നേരെ ഹൂത്തികൾ 83 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ടെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. ഹൂത്തികൾ സൗദി അറേബ്യക്കും ലോക രാജ്യങ്ങൾക്കും ഭീഷണിയായി മാറിയിട്ടുണ്ട്. അതിർത്തി വഴി നുഴഞ്ഞുകയറി സൗദിയിൽ ആക്രമണം നടത്താൻ ശ്രമിക്കുന്ന മുഴുവൻ പേരെയും വകവരുത്തും. അതിക്രമിച്ചു കയറുന്നവരുടെ ശവപ്പറമ്പാണ് സൗദി അതിർത്തികൾ. മൂന്നു മാസത്തിനിടെ സഖ്യസേന നടത്തിയ ആക്രമണങ്ങളിൽ 11,326 ഹൂത്തികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
ദുരിതാശ്വാസ വസ്തുക്കൾ വഹിച്ച് കര മാർഗം യെമനിൽ പ്രവേശിക്കുന്നതിന് 865 ലൈസൻസുകളും വിമാന മാർഗം യെമനിൽ പ്രവേശിക്കുന്നതിന് 7425 ലൈസൻസുകളും കപ്പലുകൾക്ക് 2687 ലൈസൻസുകളും സഖ്യസേന അനുവദിച്ചിട്ടുണ്ട്. 2015 മാർച്ച് 26 ന് സഖ്യസേന സൈനിക നടപടി ആരംഭിക്കുന്നതിനു മുമ്പ് യെമന്റെ 90 ശതമാനവും ഹൂത്തികളുടെ നിയന്ത്രണത്തിലായിരുന്നു. ഇപ്പോൾ രാജ്യത്തിന്റെ 85 ശതമാനത്തിലധികവും നിയമാനുസൃത ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണെന്നും കേണൽ തുർക്കി അൽമാലികി വ്യക്തമാക്കി.
ഇറാൻ ഭരണകൂടം നാശം മാത്രമാണ് യെമൻ ജനതക്ക് സമ്മാനിക്കുന്നതെന്ന് യെമനിലെ സൗദി അംബാസഡർ മുഹമ്മദ് ആലുജാബിർ പറഞ്ഞു. യു.എൻ രക്ഷാ സമിതി പ്രമേയങ്ങൾ ലംഘിച്ച് ഇറാൻ ഹൂത്തികൾക്ക് ആയുധങ്ങളും മിസൈലുകളും വിതരണം ചെയ്യുകയാണ്. ഹൂത്തികൾക്ക് സൈനിക പരിശീലനം നൽകുന്നതിനും മിസൈൽ അസംബ്ലി ചെയ്യുന്നതും വിക്ഷേപിക്കുന്നതും പരിശീലിപ്പിക്കുന്നതിനും നാഷണൽ ഗാർഡ് സൈനികരെയും ഹിസ്ബുല്ലയെയും ഇറാൻ യെമനിലേക്ക് അയക്കുന്നത് തുടരുന്നു. രാഷ്ട്രീയ പ്രക്രിയ തടസ്സപ്പെടുത്തി യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിനാണ് ഇറാൻ ശ്രമിക്കുന്നത്.
2014 ൽ ദേശീയ സംവാദം പൂർത്തിയായതിനു പിന്നാലെ അട്ടിമറി നടത്തിയ ഹൂത്തികൾ സർക്കാർ സ്ഥാപനങ്ങൾ തകർക്കുകയും കേന്ദ്ര ബാങ്ക് നിക്ഷേപങ്ങളും യെമൻ ജനതയുടെ ആർജിത നേട്ടങ്ങളും തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. രാഷ്ട്രീയ പരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളും ഹൂത്തികൾ നിരാകരിച്ചു. 2015 മുതൽ യെമൻ ജനതക്ക് സൗദി അറേബ്യ 800 കോടിയിലേറെ ഡോളറിന്റെ സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.