റിയാദ് - ദേശീയ വിമാന കമ്പനിയായ സൗദിയക്കു കീഴിലെ വിമാനങ്ങളിലെ യാത്രക്കിടെ ഇതുവരെ ഒരാൾക്കും കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്നും സൗദിയ യാത്രക്കാരുടെ കൂട്ടത്തിൽ കൊറോണ ബാധിതരെ കണ്ടെത്തിയിട്ടില്ലെന്നും സൗദിയ വ്യക്തമാക്കി. 2020 ഫെബ്രുവരി മുതൽ ഇതുവരെ സൗദിയ വിമാനങ്ങളിൽ യാത്ര ചെയ്ത ആർക്കും തന്നെ വിമാന യാത്രക്കിടെ കൊറോണ ബാധിച്ചിട്ടില്ല. യാത്രക്കാരുടെ കൂട്ടത്തിൽ കൊറോണ ബാധിതരെ കണ്ടെത്തിയിട്ടുമില്ല. 2020 ഫെബ്രുവരി മുതൽ ഇതുവരെ സൗദിയയുടെ ഒരു ലക്ഷം സർവീസുകളിൽ ഒരു കോടിയോളം പേർ യാത്ര ചെയ്തിട്ടുണ്ട്. ആഗോള തലത്തിൽ ആരോഗ്യപരമായി ഏറ്റവും സുരക്ഷിതമായ പത്തു വിമാന കമ്പനികളിൽ ഉൾപ്പെട്ട് ഡയമണ്ട് വിഭാഗത്തിൽ ഇടംപിടിക്കാൻ സൗദിയയെ അർഹമാക്കിയത് ഇതാണെന്ന്, സൗദി പൗരന്മാർക്കുള്ള വിദേശയാത്രാ വിലക്ക് എടുത്തുകളയാറായതോട് അനുബന്ധിച്ച് സൗദിയ പറഞ്ഞു.
സൗദി പൗരന്മാർക്കുള്ള വിദേശയാത്രാ വിലക്ക് എടുത്തുകളയുന്നതോടനുബന്ധിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളുമായും ഏകോപനം നടത്തി സൗദിയക്കു കീഴിലെ മുഴുവൻ കമ്പനികളും ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും സൗദിയ പറഞ്ഞു. മെയ് 17 ന് പുലർച്ചെ ഒരു മണി മുതൽ സൗദി പൗരന്മാർക്ക് വിദേശ യാത്രാനുമതി നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.