ട്യൂഷനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, അധ്യാപകന് ബിരുദങ്ങള്‍ നഷ്ടമായി

ലാഹോര്‍- വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്റെ ബിരുദങ്ങള്‍ പിന്‍വലിച്ച് യൂനിവേഴ്‌സിറ്റി. പാക്കിസ്ഥാനിലെ ലാഹോറിലാണ് അപൂര്‍വ സംഭവം.
അടുത്തിടെ യു.എ.ഇ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ കുടുംബത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഇംഗ്ലീഷ് അധ്യാപകനായ തന്‍വീര്‍ അഹ്് മദിനാണ് ബിരുദങ്ങള്‍ നഷ്ടമായത്. നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് മോഡണ്‍ ലാംഗ്വേജസാണ് (എന്‍.യു.എം.എല്‍) നടപടി സ്വീകരിച്ചത്.
പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചാബ് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഇസ്ലാമാബാദ് ആസ്ഥാനമായുള്ള സര്‍വകലാശാലയുടെ തീരുമാനം.
വീട്ടില്‍ ട്യൂഷന്‍ എടുക്കാനെത്തിയപ്പോള്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ കുടുംബം ആദ്യം സ്വകാര്യ കോളേജിനെയാണ് സമീപിച്ചത്. ജോലിയില്‍നിന്ന് ഒഴിവാക്കിയതല്ലാതെ അധ്യാപകനെതിരെ മറ്റു നടപടികള്‍ക്ക് കോളേജ് അധികൃതര്‍ മുതിര്‍ന്നില്ല. തുടര്‍ന്നാണ് കുടുംബം പഞ്ചാബ് ഓംബ്ഡ്‌സ്മാന്‍ മുമ്പാകെ പരാതി നല്‍കിയത്. കേളേജിനും അധ്യാപകനുമെതിരെയായിരുന്നു പരാതി. ഓംബുഡ്‌സ്മന്‍ നടത്തിയ ചോദ്യം ചെയ്യലില്‍ അധ്യാപകന്‍ കുറ്റം സമ്മതിച്ചിരുന്നു.
പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിയ ഓംബുഡ്‌സ്മാന്‍ അധ്യാപകന്റെ എല്ലാ ബിരുദങ്ങളും റദ്ദാക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് ഉത്തരവിട്ടു. പ്രതിക്കെതിരെ യഥാസമയം നടപടി സ്വീകരിക്കാതിരുന്ന കോളേജിനെതിരെ അഞ്ച് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.  

  ബിസിനസ് തകർന്ന് 11 വർഷം ഗള്‍ഫില്‍ കുടുങ്ങിയ മലയാളി ഒടുവില്‍ നാടണഞ്ഞു

Latest News