Sorry, you need to enable JavaScript to visit this website.

 ടി പി ചന്ദ്രശേഖരൻ ഓർമയായിട്ട് ഇന്നേയ്ക്ക് ഒൻപത് വർഷം

ഒഞ്ചിയം, കോഴിക്കോട്- ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് ഒൻപത് വർഷം. ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഎംപിക്ക് വേണ്ടി മത്സരിച്ച് വിജയിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തവണ ഓർമ ദിനം കടന്നുപോകുന്നത്.
2012 മെയ് നാലിനാണ് റെവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരൻ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായത്. വടകര വള്ളിക്കാട് ജംഗ്ഷനിൽ വെച്ച് ഇന്നോവ കാറിലെത്തിയ സംഘം ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് പിന്നിൽ സിപിഐഎം ആണെന്ന ആരോപണം വ്യാപകമായി ഉയർന്നു. സിപിഐഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരൻ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ നേതൃത്വവുമായി കലഹിച്ച് 2009ൽ പാർട്ടി വിടുകയും റെവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി രൂപീകരിക്കുകയും ചെയ്തു.
വളരെ ജനസമ്മതനായിരുന്ന ചന്ദ്രശേഖരന്റെ നീക്കം സിപിഐഎമ്മിന് വലിയ തലവേദന സൃഷ്ടിച്ചു. ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണമടക്കം സിപിഐഎമ്മിന് നഷ്ടമായി. ഇതോടെ ചന്ദ്രശേഖരന്റെ വധത്തിന് പിന്നിൽ സിപിഐഎം ആണെന്ന ആരോപണം കൂടുതൽ ശക്തിപ്പെട്ടു. രണ്ട് വർഷത്തിന് ശേഷം 2014ൽ കേസിന്റെ വിധി വന്നപ്പോൾ മൂന്ന് സിപിഐഎം നേതാക്കൾ ഉൾപ്പെടെ 11 പ്രതികൾക്ക് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ മൂന്ന് വർഷം കഠിന തടവും വിധിച്ചു.
എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ചന്ദ്രശേഖരൻ  18ാമത്തെ വയസിൽ നെല്ലച്ചേരി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായി സിപിഐഎമ്മിൽ സജീവമായി. 
ചന്ദ്രശേഖരന്റെ മരണത്തിന് ശേഷവും അദ്ദേഹത്തിന്റെ ഭാര്യ കെ കെ രമയുടെ നേതൃത്വത്തിൽ ആർഎംപി ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച രമ 7746 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി. ചന്ദ്രശേഖരനെ ഇല്ലാതാക്കിയ സിപിഐഎമ്മിന്റെ രാഷ്ട്രീയ നേതൃത്വത്തിനെതിരെയാണ് തന്റെ വിജയമെന്ന് കെ കെ രമ പറയുന്നു. അക്രമരാഷ്ട്രീയം വെടിയണമെന്ന ഓർമപ്പെടുത്തലാണ് ടി പിയുടെ ഓരോ ഓർമ ദിനവും.
 

Latest News