റിയാദ് - വിശ്വാസികൾക്കിടയിൽ കൊറോണബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏഴു പ്രവിശ്യകളിലായി 33 മസ്ജിദുകൾ കൂടി അണുനശീകരണ ജോലികൾക്കു വേണ്ടി ഇസ്‌ലാമികകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം താൽക്കാലികമായി അടച്ചു. ഇതോടെ 85 ദിവസത്തിനിടെ താൽക്കാലികമായി അടച്ച മസ്ജിദുകളുടെ എണ്ണം 994 ആയി. ഇതിൽ 950 എണ്ണം അണുനശീകരണ ജോലികൾ പൂർത്തിയാക്കി പിന്നീട് തുറന്നു.
അൽഖസീം പ്രവിശ്യയിൽ 21 മസ്ജിദുകളും റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ മൂന്നു മസ്ജിദുകൾ വീതവും അൽബാഹ, മക്ക പ്രവിശ്യകളിൽ രണ്ടു മസ്ജിദുകൾ വീതവും മദീനയിലും അൽജൗഫിലും ഓരോ മസ്ജിദുകളുമാണ് കഴിഞ്ഞ ദിവസം താൽക്കാലികമായി അടച്ചത്. അണുനശീകരണ ജോലികൾ പൂർത്തിയാക്കി 29 മസ്ജിദുകൾ കഴിഞ്ഞ ദിവസം വീണ്ടും തുറക്കുകയും ചെയ്തു. റിയാദ് പ്രവിശ്യയിലും മക്ക പ്രവിശ്യയിലും ഏഴു മസ്ജിദുകൾ വീതവും അസീറിൽ അഞ്ചു മസ്ജിദുകളും കിഴക്കൻ പ്രവിശ്യയിൽ നാലു പള്ളികളും ഉത്തര അതിർത്തി പ്രവിശ്യയിൽ മൂന്നു മസ്ജിദുകളും അൽബാഹ, അൽജൗഫ്, ജിസാൻ പ്രവിശ്യകളിൽ ഓരോ മസ്ജിദുകളുമാണ് കഴിഞ്ഞ ദിവസം വീണ്ടും തുറന്നത്.