Sorry, you need to enable JavaScript to visit this website.

കാസർകോടിനൊരു സി.പി.എം മന്ത്രി സി.എച്ച്. കുഞ്ഞമ്പുവിലൂടെയോ

കാസർകോട് - ചരിത്രം തിരുത്തി തുടർഭരണം നേടിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ്സർക്കാരിൽ കാസർകോട്ട് നിന്നൊരു സി.പി.എം മന്ത്രി ഉണ്ടാകണമെന്ന ചർച്ചകൾ മുറുകി. പെരിയ ഇരട്ടക്കൊലപാതകം അടക്കമുള്ള കടുത്ത വെല്ലുവിളികളെ അതിജീവിച്ച് ഉദുമ മണ്ഡലത്തിൽ മിന്നുന്ന വിജയം നേടിയ അഡ്വ. സി.എച്ച്. കുഞ്ഞമ്പുവിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന. സി.പി.എം ജില്ലാ കമ്മിറ്റിയും ഈ ആവശ്യം മുന്നോട്ടു വെക്കും എന്നാണ് അറിയുന്നത്.ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള കാസർകോട് ജില്ലക്ക് നീണ്ട കാലത്തിന് ശേഷം ഒരു സി.പി.എം മന്ത്രിയെ ലഭിക്കുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ. 1987 ൽ ഇ.കെ നായനാർ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചു കേരള മുഖ്യമന്ത്രി ആയിരുന്നു.

എന്നാൽ അതിനു ശേഷം കാസർകോട്ട് നിന്ന് സി.പി.എം പ്രതിനിധിയായി ആരും മന്ത്രിയായിട്ടില്ല.കഴിഞ്ഞ തവണ സി.പി.ഐയിലെ ഇ. ചന്ദ്രശേഖരൻ പിണറായി സർക്കാരിൽ രണ്ടാമനായി ഉണ്ടായിരുന്നു. ഇത്തവണയും അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടായേക്കുമെന്ന് സൂചനകളുണ്ട്. എന്നാൽ ചന്ദ്രശേഖരൻ മന്ത്രി ആയാലും കുഞ്ഞമ്പുവിന്റെ സാധ്യതകൾ ഇല്ലാതാവുന്നില്ല. കാസർകോട്ട് നിന്ന് ഒരു സി.പി.എം മന്ത്രി ഉണ്ടാവേണ്ടത്പാർട്ടിക്കും ആവശ്യമാണ്. തൃക്കരിപ്പൂരിൽ നിന്ന് എം രാജഗോപാലനും സി.പി.എം ടിക്കറ്റിൽ രണ്ടാമതും ജയിച്ചിട്ടുണ്ടെങ്കിലും പ്രഥമ പരിഗണ ലഭിക്കുക സി.എച്ചിന് തന്നെയാണ്. ശക്തമായ മത്സരം ഇത്തവണ ഉദുമയിൽ ഉണ്ടാവുമെന്ന് മനസ്സിലാക്കിയാണ് സി.പി.എം ഇദ്ദേഹത്തെ രംഗത്തിറക്കിയത്.


പെരിയ കൊലപാതകമടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ നേതൃത്വത്തിൽ ഉദുമ പിടിച്ചടക്കാമെന്ന യു.ഡി.എഫ് വിശ്വാസമാണ് സി.എച്ച് ഇല്ലാതാക്കിയത്. പെരിയയിലും കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്സമ്മാനിച്ചത്. കരുത്തനായ എതിരാളിക്ക് മുമ്പിൽ ഉജ്വല വിജയം നേടിയതിന്റെ ആഘോഷത്തിലാണ് ഉദുമയിലെ എൽ.ഡി.എഫ് പ്രവർത്തകർ.മന്ത്രിയായിരുന്ന ചെർക്കളം അബ്ദുല്ലയെ മഞ്ചേശ്വരത്ത് അട്ടിമറിച്ചാണ് അഡ്വ. സി.എച്ച് കുഞ്ഞമ്പു ആദ്യമായി നിയമസഭയിലെത്തുന്നത്. 
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ കുഞ്ഞമ്പു 14 വർഷം സി.പി.എം കാസർകോട് ഏരിയാ സെക്രട്ടറിയായിരുന്നു. കർഷക സംഘം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയന്റ് സെക്രടറിയുമായ സി.എച്ച് ദേശാഭിമാനി ബാലസംഘം കാസർകോട് താലൂക്ക് സെക്രട്ടറി, എസ്.എഫ്.ഐ താലൂക്ക് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എന്നി നിലകളിലും പ്രവർത്തിച്ചു.

 

 

Latest News