Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തോറ്റെങ്കിലും മഞ്ചേശ്വരത്ത് ബി.ജെ.പി വോട്ടിൽ വർധന; കാസർകോട്ട് കുറഞ്ഞു  

കാസർകോട് - മഞ്ചേശ്വരം മണ്ഡലത്തിൽ യു.ഡി.എഫിലെ എ.കെ.എം അഷ്‌റഫിനോട് തോറ്റെങ്കിലും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ചരിത്രത്തിലിതുവരെ ഇല്ലാത്ത വോട്ട് വർധനയാണ് നേടിയത്. അതേസമയം കാസർകോട് മണ്ഡലത്തിൽ ബി.ജെ.പിയുടെ സ്ഥാനാർഥി ജില്ലാ പ്രസിഡന്റ് അഡ്വ കെ. ശ്രീകാന്തിന്റെ പെട്ടിയിൽ വീഴേണ്ട വോട്ട് കുറഞ്ഞത്  സംബന്ധിച്ച് നേതൃത്വം അന്വേഷണം നടത്തും. 2016 ലെ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടിൽ വലിയ ഇടിവാണ് സംഭവിച്ചത്. ശ്രീകാന്ത് ജയിക്കുന്നത് തടയാനുള്ള ശ്രമം നടന്നോ എന്നും  പരിശോധിച്ചേക്കും. 


2016 ൽ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ മത്സരിച്ചപ്പോൾ കിട്ടിയത് 56,710 വോട്ട് ആയിരുന്നു. എന്നാൽ ഇത്തവണ സുരേന്ദ്രൻ നേടിയത് 65,013 വോട്ടുകളാണ്. 8236 വോട്ടിന്റെ വർധന. 2019 ഒക്ടോബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ രവീശ തന്ത്രി കുണ്ടാർ നേടിയത് 57,484 വോട്ടുകളാണ്. ആ തെരഞ്ഞെടുപ്പിനേക്കാളും 7529 വോട്ടുകൾ അധികം നേടിയിട്ടും വിജയിക്കാനായില്ല. 2016 ൽ സി പി എമ്മിലെ സി.എച്ച് കുഞ്ഞമ്പു നേടിയ 42,565 ന് അടുത്ത് എത്തിയില്ലെങ്കിലും 2019 ൽ എം ശങ്കർ റായിയും ലോക്‌സഭ സ്ഥാനാർത്ഥി കെ പി സതീഷ് ചന്ദ്രനും നേടിയ വോട്ടുകളേക്കാൾ മുന്നേറ്റം നടത്താൻ എൽ.ഡി.എഫിലെ വി.വി രമേശന് കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ എം.സി ഖമറുദ്ദീൻ നേടിയ 65,407 വോട്ടിന്റെ ഒപ്പമെത്താനേ വിജയിച്ച എ കെ.എം അഷ്‌റഫിന് കഴിഞ്ഞിട്ടുള്ളൂ. 


കാസർകോട് മണ്ഡലത്തിൽ 2016 ൽ മത്സരിച്ച ബി.ജെ.പിയിലെ രവീശ തന്ത്രി കുണ്ടാർ 56,120 വോട്ടുകൾ പിടിച്ചിരുന്നു. എന്നാൽ ഇക്കുറി ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് തന്നെ മത്സര രംഗത്ത് ഉണ്ടായിട്ടും 50,395 വോട്ടുകളാണ് നേടാനായത്. മണ്ഡലത്തിൽ പ്രചാരണ കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ച കെ ശ്രീകാന്ത്, വോട്ടെടുപ്പിന്റെ അവസാന നാളുകളിൽ ലീഗിലെ എൻ.എ നെല്ലിക്കുന്നിനെ അട്ടിമറിച്ചു വിജയിക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. യു.ഡി.എഫ്  കേന്ദ്രങ്ങളിലെ വോട്ടു ചോർച്ചയും സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ സഹായവും തങ്ങളെ തുണയ്ക്കുമെന്ന് ബി ജെ പി കണക്കുകൂട്ടി. 


1500 വോട്ടുകൾക്ക് വിജയിക്കുമെന്ന പ്രതീക്ഷയും ബി ജെ പി നേതൃത്വത്തിന് ഉണ്ടായിരുന്നു. പക്ഷേ വോട്ടുകളിൽ സംഭവിച്ച വൻ ഇടിവ് പ്രതീക്ഷകളെ തകിടം മറിച്ചു. ബി ജെ പി ക്ക് വോട്ട് കുറഞ്ഞപ്പോൾ അത്രയും വോട്ടുകൾ എൽ ഡി എഫ് - ഐ എൻ എൽ സ്ഥാനാർത്ഥി എം എ ലത്തീഫിന്റെ ഫുട്ബോൾ ചിഹ്നത്തിൽ ലഭിച്ചതായും കാണുന്നുണ്ട്. 
2016 ൽ ഐ എൻ എൽ സ്ഥാനാർത്ഥി ഡോ എ എ അമീന് ലഭിച്ചത് 21,615 വോട്ടുകളാണ്. എന്നാൽ ഇക്കുറി എം എ ലത്തീഫിന് 6708 വോട്ടുകൾ വർധിച്ചിട്ടുണ്ട്. 28,323 വോട്ടുകളാണ് കാസർകോട്ട് എൽ ഡി എഫിന് കിട്ടിയത്. അതേ സമയം മണ്ഡലത്തിൽ വിജയിച്ച എൻ എ നെല്ലിക്കുന്നിന് 2016 നെ അപേക്ഷിച്ച് വോട്ട് കുറയുകയാണ് ചെയ്തത്. 2016 ൽ യു ഡി എഫിന് ലഭിച്ചത് 64,727 വോട്ടുകൾ ആണെങ്കിൽ ഈ തെരഞ്ഞെടുപ്പിൽ അത് 63,296 ആണ്. രണ്ടാം സ്ഥാനത്തുള്ള ബി ജെ പിയുടെ വോട്ടുകൾ കുറഞ്ഞത് കാരണം എൻ എ നെല്ലിക്കുന്നിന്റെ ഭൂരിപക്ഷം 12,901 ആയി ഉയർന്നു. കഴിഞ്ഞ തവണ എൻ.എയുടെ ഭൂരിപക്ഷം 8607 ആയിരുന്നു. കാസർകോട് മണ്ഡലത്തിൽ വോട്ടുകളുടെ എണ്ണത്തിലുണ്ടായ കുറവ് സംബന്ധിച്ച് ബി.ജെ.പി നേതാക്കളുടെ പ്രതികരണം ലഭ്യമായിട്ടില്ല. ബൂത്ത് തലങ്ങളിലുള്ള കണക്കുകൾ പരിശോധിച്ച ശേഷം പാർട്ടി വിശദീകരണം നൽകുമെന്നാണ് അറിയുന്നത്.

 

Latest News