തിരുവനന്തപുരം- കേരളത്തിൽ ബി.ജെ.പിയുമായി യു.ഡി.എഫ് വോട്ടുകച്ചവടം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിന് അപേക്ഷിച്ച് നല്ല രീതിയിൽ ബി.ജെ.പിയുടെ വോട്ട് കുറഞ്ഞു. സ്വാഭാവികമായ വർധനവ് ബി.ജെ.പിയുടെ വോട്ടിൽ ഉണ്ടാകേണ്ടതുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല. ഭരണം ലഭിക്കുമെന്ന് യു.ഡി.എഫ് പറഞ്ഞത് ചില കച്ചവടക്കണക്കുകളുടെ ഭാഗമാണ്. നമ്മുടെ നാടിന്റെ ചരിത്രത്തിൽ ഇത്രയും വലിയ ചോർച്ച ഉണ്ടായിട്ടില്ല. വോട്ടുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും വോട്ടുകൾ കുറഞ്ഞുവെന്നത് കാണിക്കുന്നത് വലിയ വോട്ടുകച്ചവടം നടന്നുവെന്നാണ് തെളിയിക്കുന്നത്. 90 മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് വോട്ടു കുറഞ്ഞത്. 428531 വോട്ടിന്റെ കുറവാണ് ബി.ജെ.പിക്ക് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തോളം സീറ്റുകളിൽ ബി.ജെ.പിയുടെ വോട്ട് ലഭിച്ചതുകൊണ്ടാണ് യു.ഡി.എഫ് വിജയിച്ചത്. ഇതില്ലെങ്കിൽ യു.ഡി.എഫിന്റെ പതനം ഇതിലും ഭീകരമാകുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 2.16 ശതമാനത്തിന്റെ കുറവാണ് ബി.ജെ.പിയുടെ വോട്ടിൽ വന്നിരിക്കുന്നത്. ഈ വോട്ട് ബി.ജെ.പിയിൽനിന്ന് യു.ഡി.എഫിലേക്കാണ് പോയത്. ബി.ജെ.പിയുടെ വോട്ട് ലഭിക്കുമെന്ന ആത്മവിശ്വാസമായിരുന്നു യു.ഡി.എഫിന്റെ അവകാശവാദത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.