കാലടി - പ്രാണവായുവിന് വേണ്ടി ജനം ഓടി നടക്കുമ്പോൾ കുപ്പികളിൽ കൊണ്ടുനടക്കാവുന്ന ഓക്‌സിജൻ നിർമിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ശ്രീമൂലനഗരം സ്വദേശി റിട്ട. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എ.കെ. ചന്ദ്രബോസ്. മൂന്ന് മണിക്കൂർ നേരത്തേക്ക് 10,000 എം.എൽ പ്രാണവായുവിന് നിർമാണ ചെലവ് 70 രൂപ മാത്രം.
പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച് വയോധികർക്കും ശ്വസന തടസ്സമുള്ളവർക്കും യഥേഷ്ടം പോക്കറ്റിൽ കൊണ്ടു നടക്കാം. പച്ച വെള്ളവും രണ്ട് ആന്റിസ് പെറ്റിംക്ക് കെമിക്കൽസും ചേർത്താണ് ഓക്‌സിജൻ നിർമാണം. മൂന്ന് മാസത്തെ കഠിന പരീക്ഷണത്തിലൊടുവിലാണ് ഓക്‌സിജൻ പരീക്ഷണം വിജയം കണ്ടത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പ്രശംസ നേടിയ കണ്ടുപിടിത്തത്തിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും ഐഎംഎയുടെയും അംഗീകാരം കാത്തിരിക്കുകയാണ് ചന്ദ്രബോസ്.
വലിയ വാഹനങ്ങളുടെ മുന്നിലെ ബ്ലൈൻഡ് സ്‌പോട്ടുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്ന ഉപകരണവും റെയിൽവേ പാളത്തിലെ വിള്ളൽ കണ്ടെത്താൻ ട്രെയിനിൽ ഘടിപ്പിക്കാൻ കഴിയുന്ന ട്രാക്ക് ക്രോക്ക് സെൻസറും ചന്ദ്രബോസ് കണ്ടുപിടിച്ചിട്ടുണ്ട്. ഇത് പരീക്ഷിച്ച് നോക്കണമെന്നാവശ്യപ്പെട്ട് റെയിൽവേക്ക് കത്തയിച്ചിട്ടുണ്ട്. പൊട്ടിവീഴുന്ന വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേൽതിരിക്കാനുള്ള ഉപകരണവും നിർമിച്ചിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിയാൽ ഉണർത്താൻ സ്റ്റിയറിംഗിൽ ഘടിപ്പിക്കാവുന്ന ഉപകരണം വർഷങ്ങൾക്ക് മുമ്പ് കണ്ടുപിടിച്ച് കൊച്ചിയിൽ നടത്തിയ മോട്ടോർ വാഹന വകുപ്പിന്റെ പ്രദർശനത്തിൽ പ്രശംസ പിടിച്ചുപറ്റിയിരുന്നു ചന്ദ്രബോസ്.