Sorry, you need to enable JavaScript to visit this website.

ബ്രസീലിൽ നിന്നുള്ള ഇറക്കുമതിയിൽ സൗദി അറേബ്യ മുന്നിൽ

റിയാദ്- ബ്രസീലിൽ നിന്നുള്ള ഇറക്കുമതിയിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത് സൗദി അറേബ്യയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യ പാദത്തിൽ അറബ് രാജ്യങ്ങളിലേക്ക് ബ്രസീലിൽ നിന്നുള്ള കയറ്റുമതി 22.5 ശതമാനം തോതിൽ വർധിച്ചു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 291 കോടി ഡോളറിന്റെ ഉൽപന്നങ്ങളാണ് ബ്രസീൽ അറബ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. 


ഈ വർഷം ആദ്യ പാദത്തിൽ സൗദി അറേബ്യ ബ്രസീലിൽ നിന്ന് 52.6 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്തുള്ള ബഹ്‌റൈൻ 40.6 കോടി ഡോളറിന്റെ ഉൽപന്നങ്ങളും മൂന്നാം സ്ഥാനത്തുള്ള ഈജിപ്ത് 37.9 കോടി ഡോളറിന്റെ ഉൽപന്നങ്ങളും നാലാം സ്ഥാനത്തുള്ള യു.എ.ഇ 35.2 കോടി ഡോളറിന്റെ ഉൽപന്നങ്ങളും മൂന്നു മാസത്തിനിടെ ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്തു. ഇരുമ്പയിരും പഞ്ചസാരയും കോഴിയിറച്ചിയും പശുവിറച്ചിയും ധാന്യങ്ങളുമാണ് അറബ് രാജ്യങ്ങൾ ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ബ്രസീലിൽ നിന്നുള്ള സോയാബീൻ, ചോളം ഇറക്കുമതിയിലാണ് കഴിഞ്ഞ മൂന്നു മാസത്തിനിടെ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത്. 


ഈ വർഷം ആദ്യ പാദത്തിൽ അറബ് രാജ്യങ്ങളിൽ നിന്ന് ബ്രസീലിലേക്കുള്ള കയറ്റുമതി 131 കോടി ഡോളറായും ഉയർന്നു. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നു മാസത്തിനിടെ ബ്രസീലിലേക്കുള്ള അറബ് രാജ്യങ്ങളുടെ കയറ്റുമതി 11.24 ശതമാനം തോതിൽ വർധിച്ചു. 


 

Latest News