Sorry, you need to enable JavaScript to visit this website.

ഡാറ്റ ചോർത്തൽ: ഗൂഗിളിനെതിരായ കേസ് വഴിത്തിരിവിൽ 

യു.കെ സുപ്രീം കോടതി

യു.കെയിൽ കോടിക്കണക്കിന് ഐഫോൺ ഉപയോക്താക്കളുടെ വിവരങ്ങൾ ഗൂഗിൾ ചോർത്തിയെന്ന കേസിൽ സുപ്രീം കോടതി വാദം കേൾക്കും. കൺസ്യുമർ റൈറ്റ്‌സ് ഗ്രൂപ്പ് മുൻ ഡയരക്ടർ റിച്ചാർഡ് ലോയിഡിന്റെ പരാതിയിൽ രണ്ട് ദിവസമാണ് വാദം കേൾക്കുക. അതേസമയം സുപ്രീം കോടതയിൽനിന്നുള്ള ഉത്തരവ് ലഭിക്കാൻ ആഴ്ചകളെടുക്കും.


കേസ് മുന്നോട്ടു കൊണ്ടുപോകാൻ സുപ്രീം കോടതി തീരുമാനിച്ചാൽ പലരും പുതിയ ഹരജികൾ നൽകാൻ കാത്തിരിപ്പുണ്ട്. 2011 നും 2012 നുമിടയിൽ ഗൂഗിൾ കൂക്കീസ് ആപ്പിൾ സഫാരി ബ്രൗസർ വഴി ഉപയോക്താക്കളുടെ വിവരങ്ങൾ ട്രാക്ക് ചെയ്തുവെന്നാണ് ലോയ്ഡിന്റെ ആരോപണം. ഉപയോക്താക്കൾ പ്രൈവസി സെറ്റിംഗ്‌സിൽ ട്രക്ക് ചെയ്യരുതെന്ന് മാർക്ക് ചെയ്തിട്ടും ആരോഗ്യം, വംശം, സാമ്പത്തികം, ലൈംഗികത തുടങ്ങിയ വിവരങ്ങൾ ഗൂഗിൾ കൈക്കലാക്കിയെന്ന് അദ്ദേഹം പറയുന്നു. 44 ലക്ഷം ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. 
യു.കെയിൽ ആദ്യമായാണ് ഇത്തരമൊരു കേസ്. പലരുടെയും പ്രശ്‌നങ്ങൾ ഒരാൾ കോടതിയിലത്തിക്കുന്നതും നിയമപരമായ പരിഹാരം തേടുന്നതും അമേരിക്കയിൽ സാധാരണമാണെങ്കിലും ബ്രിട്ടനിൽ പുതുമയുള്ളതാണ്. യു.കെയിൽ ഹരജിയിൽ ഉൾപ്പെട്ട എല്ലാവരും പ്രത്യേകം അനുമതി നൽകേണ്ടതുണ്ട്. 


ബ്രിട്ടീഷ് എയർവേയ്‌സ് ഡാറ്റ ചോർത്തിയെന്ന കേസ് പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമുള്ളവരെ തേടി ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. 
പ്രശ്‌നം ബാധിച്ച എല്ലാവരുടേയും അനുമതിയോ പങ്കാളിത്തമോ ഇല്ലാതെ തന്നെ ഒരു വ്യക്തിക്ക് ഇത്തരം കേസുമായി മുന്നോട്ടു പോകാനാകുമോ എന്ന കാര്യത്തിലാണ് ഗൂഗിളിനെതിരായ കേസിൽ തീരുമാനമാകാൻ പോകുന്നത്. 


ഈ കേസിൽ സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് അനുകൂല വിധി ഉണ്ടായാൽ ടിക് ടോക്കിനെതിരെ മുൻ ചിൽഡ്രൻസ് കമ്മീഷണർ ഉന്നയിച്ച സമാന പരാതിയുമായി മുന്നോട്ടു പോകാൻ കഴിയും. യു.കെയിലേയും യൂറോപ്യൻ യൂനിയനിലേയും കോടിക്കണക്കിനു കുട്ടികൾക്കു വേണ്ടിയാണ് ചിൽഡ്രൻസ് കമ്മീഷണറുടെ കേസ്. 
ഗൂഗിൾ നടത്തിയ ഡാറ്റ ചോർച്ച എത്ര പേരെ ബാധിച്ചുവെന്നോ യഥാർഥത്തിൽ അവർക്ക് പരാതിയുണ്ടെന്നോ കണ്ടെത്തുക പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ ഗൂഗിളിനെതിരായ കേസ് തള്ളിയിരുന്നു. പക്ഷേ, പിന്നീട് ലോയിഡിന് അനുകൂലമായി അപ്പീൽ കോടതി വിധിച്ചു. ഡാറ്റ ചോർത്തലിനെതിരെ സമൂഹത്തിനു വേണ്ടി സമർപ്പിച്ച ഹരജി ശരിയാണെന്നായിരുന്നു അപ്പീൽ കോടതി ഉത്തരവ്. 
ഇതിനെതിരെ ഗൂഗിൾ അപ്പീൽ നൽകിയതോടെയാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. 

 

Latest News