Sorry, you need to enable JavaScript to visit this website.

കുഴല്‍പണം കവര്‍ച്ച: കോഴിക്കോട്ടെ ബിജെപി നേതാവിനെ ചോദ്യം ചെയ്തു

തൃശൂര്‍- കൊടകരയില്‍ കുഴല്‍പണം കവര്‍ന്ന സംഭവത്തില്‍ ആര്‍എസ്എസ് അംഗത്തിന്റെ ബന്ധം പുറത്ത്. പണം കൊടുത്തുവിട്ട കോഴിക്കോട് സ്വദേശി ധര്‍മരാജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് റൂറല്‍ എസ്പി ജി.പൂങ്കുഴലി വ്യക്തമാക്കി. ധര്‍മരാജന് പണം കൈമാറിയ കോഴിക്കോട്ടെ ബിജെപി നേതാവ് സുനില്‍ നായിക്കിനെ ചോദ്യം ചെയ്തു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിലെ മൂന്നരക്കോടി രൂപ തൃശൂര്‍ കൊടകര ദേശീയപാതയില്‍ തട്ടിയെടുത്തെന്നായിരുന്നു അഭ്യൂഹം. പണം കൊടുത്തുവിട്ട ധര്‍മരാജന്‍ പറഞ്ഞത് 25 ലക്ഷം രൂപയാണ് ഡ്രൈവറുടെ കൈവശം നല്‍കിയതെന്നാണ്. പക്ഷേ, പിടികൂടിയ പ്രതിയുടെ പക്കല്‍നിന്ന് 33 ലക്ഷം രൂപയുടെ ഇടപാടിന്റെ തെളിവുകള്‍ കിട്ടി. പണമായി മാത്രം 23.5 ലക്ഷം രൂപ കിട്ടി. ഇതോടെ, പരാതിയില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ തുക നഷ്ടപ്പെട്ടെന്ന് വ്യക്തമായി. ധര്‍മരാജന് എങ്ങനെ പണം കിട്ടിയെന്നതായിരുന്നു അടുത്ത അന്വേഷണം. അന്വേഷണം എത്തിയത് കോഴിക്കോട്ടെ ബിജെപി നേതാവ് സുനില്‍ നായിക്കിലായിരുന്നു. നേരത്തെ യുവമോര്‍ച്ച നേതാവ് കൂടിയായിരുന്നു സുനില്‍ നായിക്.
എന്നാല്‍, ബിസിനസ് പങ്കാളിയാണ് ധര്‍മരാജന് ബിസിനസ് ഇടപാടിലെ തുക കൈമാറിയതെന്ന് സുനില്‍ നായിക് പോലീസിനോട് പറഞ്ഞു. പണത്തിന്റെ ഉറവിടം കൈവശമുണ്ടെന്നും സുനില്‍ നായിക് പോലീസിനോട് വ്യക്തമാക്കി. പാര്‍ട്ടിയുമായി ഇതിനു ബന്ധമില്ലെന്നാണ് മൊഴി. ഒളിവില്‍ കഴിയുന്ന മൂന്നു മുഖ്യപ്രതികളെ കിട്ടിയാല്‍ മാത്രമേ എത്ര പണം കിട്ടിയെന്ന് പോലീസിന് രേഖാമൂലം തെളിയിക്കാന്‍ കഴിയൂ

Latest News