Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദിലീപ്-കാവ്യാ ബന്ധത്തെ കുറിച്ച് ആക്രമിക്കപ്പെട്ട നടി പറഞ്ഞിരുന്നുവെന്ന് മഞ്ജു

അങ്കമാലി- യുവനടി ആക്രമിക്കപ്പെട്ട കേസിൽ പ്രശസ്ത സിനിമാ താരങ്ങൾ നൽകിയ മൊഴി പുറത്ത്. സിനിമാ താരവും കേസിലെ മുഖ്യപ്രതികളിൽ ഒരാളായ നടൻ ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജു വാര്യർ, സിനിമാ താരം സംയുക്ത വർമ, നടൻ സിദ്ദിഖ് തുടങ്ങിയവർ നൽകിയ മൊഴിയാണ് പുറത്തായിരിക്കുന്നത്.

ദിലീപും കാവ്യാ മാധവനും തമ്മിൽ അവിഹിതബന്ധം ഉണ്ടായിരുന്നതായാണ് മഞ്ജു വാര്യർ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മൊഴി നൽകിയിരിക്കുന്നത്. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ നല്ല ബന്ധമായിരുന്നില്ലെന്ന് നടൻ സിദ്ദിഖ് നൽകിയ മൊഴിയിലും വ്യക്തമാക്കുന്നു. ദിലീപിന്റെ ഇടപെടൽ മൂലം സിനിമയിലെ നിരവധി അവസരങ്ങൾ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി തന്നോട് പരാതിയായി പറഞ്ഞിട്ടുണ്ട്. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് ആക്രമിക്കപ്പെട്ട നടിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതായി തനിക്ക് അറിയാമെന്നും സിദ്ദിഖിന്റെ മൊഴിയിൽ പറയുന്നതായി കുറ്റപത്രത്തിലുണ്ട്.

മഞ്ജു വാര്യർ മൊഴി നൽകിയിരിക്കുന്നത് 2017 ജൂൺ 21-ാം തീയതിയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരൻ ചിന്തിക്കുന്ന രീതിയിൽ ചിന്തിച്ചതു കൊണ്ടാണ്. ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം ഞാൻ മാത്രമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത്. ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിന് ശേഷം ഞാൻ സിനിമാ ഫീൽഡിൽ നിന്ന് പൂർണമായി മാറി നിൽക്കുകയായിരുന്നു. ആരുമായും ഞാൻ ബന്ധപ്പെട്ടിരുന്നില്ല. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ ദിലീപേട്ടന്റെ ഫോണിൽ നേരിട്ട് കണ്ടു.

അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി ഷെയർ ചെയ്തു. അതിനെ തുടർന്ന് ആക്രമിക്കപ്പെട്ട നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു. ഞാൻ കാവ്യയെ കുറിച്ചും ദിലീപേട്ടനെ കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തി കൂട്ടുന്ന കാര്യങ്ങളാണ് ആക്രമിക്കപ്പെട്ട നടി പറഞ്ഞത്.

ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടർന്ന് വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് ആക്രമിക്കപ്പെട്ട നടിയോട് ദേഷ്യമുണ്ടായി.

ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ പോയിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ വെച്ച് അവളുടെ അച്ഛൻ അവളോട് നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കൂ എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് ആക്രമിക്കപ്പെട്ട നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ പ്രശ്‌നം ഉണ്ടായതിന് ശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നുവെന്നും മഞ്ജുവിന്റെ മൊഴിയിലുണ്ട്. 

സംയുക്താ വർമയുടെ മൊഴി:
15 വർഷമായി ഞാൻ അഭിനയ രംഗത്തുനിന്നും മാറി നിൽക്കുകയാണ്. ഞാനും ഫിലിം ആർട്ടിസ്റ്റുകളായ ആക്രമിക്കപ്പെട്ട നടി, മഞ്ജു വാര്യർ, ഗീതു മോഹൻദാസ് എന്നിവരുമായി വളരെ അടുത്ത സുഹൃദ്ബന്ധമാണ്. ആക്രമിക്കപ്പെട്ട നടി തൃശൂരിൽ ആയതിനാലും എന്റെ അനിയത്തിയുടെ കൂടെ പഠിച്ചതിനാലും ഞാനും ആക്രമിക്കപ്പെട്ട നടിയും സഹോദരിമാരെ പോലുള്ള അടുപ്പമാണ്. ഉദ്ദേശം നാലഞ്ച് വർഷം മുൻപ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹൻദാസും എന്റെ വീട്ടിലേക്ക് വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകൾ മൊബൈൽ ഫോണിൽ മഞ്ജു വാര്യർ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകൾ അയക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു. അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോൾ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മഞ്ജുവിനോട് പറഞ്ഞ് സമാധാനിപ്പിച്ചു. മഞ്ജു കാവ്യയെ ഫോണിൽ വിളിച്ച് സംസാരിച്ചു. അതിന് ശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിലേക്ക് പോയി. ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ ഉണ്ടായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ അച്ഛൻ അവളെ വഴക്കു പറഞ്ഞു. അറിയാവുന്ന കാര്യങ്ങൾ തുറന്നു പറയണമെന്ന് പറഞ്ഞു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതൽ അറിയാവുന്നത് ആക്രമിക്കപ്പെട്ട നടിക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മിൽ ബന്ധം ഉണ്ടെന്നായിരുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പറഞ്ഞു.
 

Latest News