കോവിഡ് രോഗി മരിച്ചതിനെ തുടര്‍ന്ന് ദല്‍ഹി ആശുപത്രിയില്‍ ഡോക്ടര്‍മാക്കു നേരെ കയ്യേറ്റം

ന്യൂദല്‍ഹി- ഐസിയുവില്‍ ഇടമില്ലാത്തതിനെ തുടര്‍ന്ന് എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗി മരിച്ചതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ അപ്പോളോ ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരേയും ആശുപത്രി ജീവനക്കാരേയും കയ്യേറ്റം ചെയ്തു. അടിപിടിയിലും കോലാഹലത്തിലും ഡോകര്‍മാരുള്‍പ്പെടെ ഉള്ളവര്‍ക്ക് നിസ്സാര പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഒരു മണിക്കൂര്‍ വൈകിയാണ് പോലീസ് എത്തിയത്. കോവിഡ് രോഗിയായ 67കാരി മരിച്ചതിനെ തുടര്‍ന്നാണ് കൂടെ ഉണ്ടായിരുന്ന ബന്ധുക്കള്‍ ബഹളമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ലെന്നും ഇരുകൂട്ടര്‍ക്കും പരാതി ഇല്ലെന്ന് അറിയിച്ചതായും പോലീസ് പറഞ്ഞു. 

രോഗി മരിച്ചതോടെ കൂടെയുള്ളയാളുടെ മട്ടുമാറുകയായിരുന്നു. ആരെങ്കിലും മരിക്കുമ്പോള്‍ ഇതു സാധരണ സംഭവിക്കുന്നതാണ്. പോലീസ് എത്തിയതോടെ സാഹചര്യം നിയന്ത്രണത്തിലായതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രി പരിസരത്ത് ഒരു സംഘമാളുകള്‍ ചേര്‍ന്ന് അടിപിടികൂടുന്നതിന്റെ ദൃശ്യങ്ങളും പ്രചരിച്ചു. വടി ഉപയോഗിച്ച് അടിക്കുന്നതും ദൃശ്യങ്ങളുണ്ട്. അടിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നവരെ ഓടിച്ചിട്ട് മര്‍ദിക്കുന്നതും കാണാം. അടിക്കൂ അടിക്കൂ എന്ന വിളിച്ചു പറഞ്ഞ് ഒരു സ്ത്രീയും അക്രമി സംഘത്തിനൊപ്പം ചേര്‍ന്നു.

കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനാല്‍ പല ആശുപത്രികളും ദല്‍ഹിയില്‍ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ നിരവധി പേരാണ് ദല്‍ഹിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ മരിച്ചത്. ദല്‍ഹിയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസം 300ലേറെ മരണം റിപോര്‍ട്ട് ചെയ്തു. അതേസമയം യഥാര്‍ത്ഥ മരണക്കണക്ക് ഇതിലേറെ വരുമെന്നും റിപോര്‍ട്ടുകളുണ്ട്.

Latest News