Sorry, you need to enable JavaScript to visit this website.

സിദ്ദീഖ് കാപ്പനെ നിരുപാധികം വിട്ടയക്കും വരെ  സമ്മർദ്ദങ്ങൾ തുടരണം -ഹമീദ് വാണിയമ്പലം

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം സിദ്ദീഖ് കാപ്പന്റെ വീട് സന്ദർശിച്ച് ഭാര്യ റൈഹാനത്തുമായി സംസാരിക്കുന്നു. 

മലപ്പുറം - സിദ്ദീഖ് കാപ്പനെ നിരുപാധികം വിട്ടയക്കുംവരെ ജനാധിപത്യ സമൂഹം ശക്തമായ സമ്മർദ്ദങ്ങൾ തുടരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സിദ്ദീഖ് കാപ്പന്റെ വസതി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിൽ ആശുപത്രിയിൽ മൃഗസമാനമായി പീഢിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ വിഷയത്തിൽ കേരള മുഖമന്ത്രി യു.പി മുഖ്യമന്ത്രിക്ക് കത്തയച്ചതും കേരളത്തിലെ 11 എം.പിമാർ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചതും കേരളത്തിൽ നിന്നുണ്ടായ ജനകീയ സമ്മർദ്ദങ്ങളുടെ ഫലമാണ്. 
സംഘ്പരിവാർ ഫാസിസം രാജ്യത്ത് സംഹാര താണ്ഡവമാടുകയാണ്. ഹഥ്‌റസിൽ ദലിത് പെൺകുട്ടിക്ക് നേരെ നടന്ന അതിക്രൂരമായ സവർണ്ണ ഫാസിസ്റ്റ് ഹിംസ റിപ്പോർട്ട് ചെയ്യാൻ പോയതിന്റെ പേരിലാണ് മലയാളി പത്രപ്രവർത്തകനെ യോഗി സർക്കാർ തടങ്കലിലാക്കിയിരിക്കുന്നത്.

വംശീയതയുടെ ഏറ്റവും ഭീകരമുഖമാണ് ഉത്തരപ്രദേശ് സർക്കാരിന്റേത്. സിദ്ദീഖ് കാപ്പൻ ഒരു പ്രതീകം മാത്രമാണ്. കേരളത്തിൽ നിന്നുള്ള മറ്റൊരു വിദ്യാർത്ഥിയായ റഊഫ് ശരീഫും യു.പിയിൽ സമാനമായ പീഢനത്തിന് ഇരയാകുകയാണ്. പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികളടക്കമുള്ളവർ യു.പിയിലെയടക്കം നിരവധി ജയിലുകളിൽ അത്തരത്തിൽ പീഢിപ്പിക്കപ്പെടുന്നു. കിരാത സവർണ്ണ വംശീയ ഭരണകൂടത്തിനെതിരെ ജനാധിപത്യ ബോധമുള്ളവർ ഒന്നിക്കണമെന്നും സിദ്ദീഖ് കാപ്പന്റെ മോചനത്തിന് വേണ്ടി കേരളീയ സമൂഹം ഒറ്റക്കെട്ടായി രാഷ്ട്രീയവും നിയമപരവുമായ സമ്മർദ്ദങ്ങൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി അഖിലേന്ത്യാ സെക്രട്ടറി ഇ.സി. ആയിഷ, ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, വേങ്ങര മണ്ഡലം പ്രസിഡന്റ് കെ.എം. ഹമീദ് മാസ്റ്റർ, സാജിദ്. സി.എച്ച് തുടങ്ങിയവർ സംബന്ധിച്ചു.

 

Latest News