കോഴിക്കോട് - നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സി.പി.ഐ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ലെന്ന് ജോസ് കെ. മാണിയെപ്പോലുള്ള കേരളാ കോൺഗ്രസ് നേതാക്കൾ പറയുകയാണെങ്കിൽ അതിനെക്കുറിച്ച് പരിശോധിച്ച് പ്രതികരിക്കാമെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു.
കേരളാ കോൺഗ്രസിൽനിന്ന് ഔദ്യോഗികമായി അത്തരമൊരു അഭിപ്രായം വരാതെ ആരെങ്കിലും പറയുന്നതിനോട് പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലയിലെ മാണി കോൺഗ്രസ് വൃത്തങ്ങളിൽനിന്ന് സി.പി.ഐക്കെതിരെ ഉയർന്ന ഈ ആരോപണവും നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മലയാളം ന്യൂസിനോട് കോഴിക്കോട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തുടർച്ച ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെങ്കിലും എത്ര സീറ്റുകൾ നേടും എന്ന കാര്യത്തിൽ സി.പി.ഐ പാർട്ടി കമ്മിറ്റി കൂടി പരിശോധന നടത്തിയിട്ടില്ല. സി.പി.ഐ മത്സരിച്ച 25 സീറ്റുകളെക്കുറിച്ച് അതാത് ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തൽ മാത്രമാണ് ആകെ നടന്നത്. ഇതനുസരിച്ച് മിക്ക സീറ്റുകളിലും സി.പി.ഐക്ക് വിജയപ്രതീക്ഷയുണ്ട്. മുന്നണിയിലെ മറ്റു കക്ഷികളുടെ സീറ്റുകളിലെ വോട്ടിംഗ് നിലയടക്കമുള്ളവ കിട്ടിയിട്ടുമില്ല. അങ്ങനെ ഓരോ മണ്ഡലതലത്തിൽ ചർച്ച നടന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ മത്സരം കൂടുതൽ ശ്രമകരമായി മാറിയെന്ന കാനം രാജേന്ദ്രൻ അഭിപ്രായം പറഞ്ഞത്, വ്യക്തി പരമായി അദ്ദേഹം കണ്ടെത്തിയ വിലയിരുത്തലാണ്. പാർട്ടി കമ്മിറ്റി കൂടി ഇക്കാര്യത്തിലൊന്നും ചർച്ച നടത്തിയിട്ടില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങളടക്കമുള്ളവർക്ക് സി.പി.ഐയുടെ സ്ഥാനാർഥി പട്ടികയിൽ പ്രാതിനിധ്യം കുറഞ്ഞുവെന്ന ആക്ഷേപം എന്തടിസ്ഥാനത്തിലാണെന്നറിയില്ലെന്നും അതാത് മണ്ഡലം കമ്മിറ്റികൾ ജയസാധ്യതയുള്ള സ്ഥാനാർഥികളുടെ ലിസ്റ്റുകൾ ജില്ലകൾക്ക് കൈമാറുകയും ജില്ലാ എക്‌സിക്യൂട്ടീവുകൾ അവ പരിശോധിച്ച് കൂടുതൽ നിർദേശങ്ങളോടെ ജില്ലാ കൗൺസിലുകളുടെ അംഗീകാരത്തോടെ സംസ്ഥാന കമ്മിറ്റിക്കയക്കുകയാണ് സി.പി.ഐയുടെ പതിവെന്നും പ്രകാശ് ബാബു പറഞ്ഞു. മുമ്പായിരുന്നെങ്കിൽ സംസ്ഥാന കമ്മിറ്റി ഈ നിർദേശം അതേപോലെ അംഗീകരിക്കുമായിരുന്നു. എന്നാൽ മാറിയ പരിതസ്ഥിതിയിൽ വനിത, യുവ, വിദ്യാർഥി പ്രാതിനിധ്യമടക്കമുള്ളവ ഉറപ്പുവരുത്താൻ ചില ചെറിയ മാറ്റങ്ങൾക്ക് വിധേയമാക്കേണ്ടിവരാറുണ്ടെന്നും സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ ഇക്കാര്യത്തിൽ മാത്രമാണുണ്ടാകാറ്. പിന്നെ ജാതി മത പരിഗണനകളല്ല, മറിച്ച് അതാത് മണ്ഡലം കമ്മിറ്റികൾ ജയസാധ്യതയുള്ള പ്രവർത്തകർ എന്നതാണ് മാനദണ്ഡമാക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് രംഗത്തെക്കുറിച്ച് വിലയിരുത്തുമ്പോൾ കൂടിവരുന്ന അരാഷ്ട്രീയ വാദം നല്ല പ്രവണതയല്ലെന്നും കോർപറേറ്റ് താൽപര്യങ്ങളുമായി സന്നദ്ധ സംഘടനകൾ ഗവൺമെന്റിന്റെ നയ രൂപീകരണ സഭയായ പാർലിമെന്റിലും നിയമസഭകളിലുമെല്ലാം വരുന്നത് മറ്റൊരു തരം മുതലെടുപ്പാണ് ഉണ്ടാക്കുക. വികസന പ്രവർത്തനങ്ങൾ എക്‌സിക്യൂട്ടീവിന്റെ ഭാഗമായി നടക്കേണ്ടതാണ്. എന്നാൽ ഇതിന്റെ പേരിൽ വികസനമില്ലായ്മയുടെ മറവിൽ നയരൂപീകരണത്തിൽ ഇത്തരം നിക്ഷിപ്ത താൽപര്യങ്ങളുള്ള സംഘങ്ങളും മറ്റും പിടി മുറുക്കുന്നത് ദുരവ്യാപകമായ വിപരീത ഫലമാണ് ഉണ്ടാക്കുകയെന്നുള്ളത് ഓരോ തെരഞ്ഞെടുപ്പുകൾ കഴിയുമ്പോഴും ജനം മനസ്സിലാക്കാതെ പോകുന്നുവെന്നത് സങ്കടകരമാണെന്നും ട്വന്റി ട്വന്റി പോലുള്ളവയുടെ വളർച്ചയെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.