ബഗ്ദാദ് ആശുപത്രിയില്‍ തീപ്പിടിത്തം, 27 കോവിഡ് രോഗികള്‍ വെന്തു മരിച്ചു

ബഗ്ദാദ്- കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 27 പേര്‍ മരിച്ചു. ബഗ്ദാദിനെ ഇബ്‌നുഖാതിബ് ആശുപത്രിയിലാണ് ശനിയാഴ്ച രാത്രി ദുരന്തം. അപകടത്തെത്തുടര്‍ന്ന് ഓക്‌സിജന്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത്. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഇറാഖ് പ്രധാനമന്ത്രി  മുസ്തഫ അല്‍ കാഥിമി ഉത്തരവിട്ടു.

ജനങ്ങള്‍ പ്രാണക്ഷാര്‍ഥം ഓടുന്നതിന്റേയും അഗ്നിശമന സൈനികര്‍ തീയണക്കാന്‍ നടത്തുന്ന കഠിന ശ്രമത്തിന്റേയും വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
കൊറോണയെത്തുടര്‍ന്ന് ശ്വസനബുദ്ധിമുട്ടുണ്ടാകുന്ന രോഗികളെ പാര്‍പ്പിക്കുന്ന ബ്ലോക്കിലെ ഐ.സി.യുവിലാണ് തീപടര്‍ന്നത്. അവിടെയുണ്ടായിരുന്ന 120ഓളം പേരില്‍ 90 പേരെ രക്ഷപ്പെടുത്തി. ഇതില്‍ രോഗികളും കൂട്ടിരിപ്പുകാരുമുണ്ട്. ഐ.സി.യുവില്‍ മുപ്പതോളം രോഗികളുണ്ടായിരുന്നുവെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരേയും രക്ഷപ്പെട്ട രോഗികളേയും ആംബുലന്‍സുകളില്‍ മറ്റ് ആശുപത്രികളിലെത്തിച്ചു.

 

Latest News