Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കായി എന്ത് ചെയ്യാമെന്നാണ് ആലോചിക്കുന്നത്;  സഹായ വാഗ്ദാനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി 

ലണ്ടന്‍- ഇന്ത്യയില്‍ കോവിഡ് വകഭേദം മൂലം സ്ഥിതി അതീവ ഗുരുതരമായ സാഹചര്യത്തില്‍ സഹായവാഗ്ദാനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇന്ത്യക്ക് വെന്റിലേറ്ററുകളും മറ്റ് ചികിത്സാ സഹായങ്ങളും ബോറിസ് വാഗ്ദാനം ചെയ്തു.
'ഇന്ത്യക്ക് വേണ്ടിയും അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയും എന്ത് സഹായം ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്.' ബോറിസ് ജോണ്‍സന്‍ പറഞ്ഞു. വെന്റിലേറ്റര്‍ ചലഞ്ച് വഴി ബ്രിട്ടനിലെ നിര്‍മ്മാതാക്കള്‍ക്ക് ഇപ്പോള്‍ മറ്റ് രാജ്യങ്ങളിലേക്ക് വെന്റിലേറ്റര്‍ അയയ്ക്കാന്‍ കഴിയും. തെറാപ്പെറ്റിക്‌സ്, ഡെക്‌സാമെതാസോണ്‍ തുടങ്ങിയ മറ്റ് കാര്യങ്ങളും നല്‍കാനാകും', ബോറിസ് പറഞ്ഞു. നേരത്തെ ഈ ആഴ്ച ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങിയ ബോറിസ് ജോണ്‍സണ്‍ കോവിഡിന്റെ പശ്ചാത്തലത്തിലാണ് അത് റദ്ദാക്കിയത്.
ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയത് ഇന്ന് മുതല്‍ പ്രാബല്യത്തിലായി.  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കി മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
ഇന്ത്യയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കും മരുന്നുകള്‍ക്കും പ്രതിസന്ധി നേരിടവെ സഹായ വാഗ്ദാനവുമായി റഷ്യയും രംഗത്തെത്തിയിരുന്നു. മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്‌സിജനും കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന റെംഡെസിവിര്‍ മരുന്നും ഇന്ത്യയിലേക്ക് കയറ്റി അയക്കാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. 4 ലക്ഷത്തോളം റെംഡെസിവര്‍ മരുന്നുകളാണ് റഷ്യയില്‍ നിന്നും എത്തുന്നത്. ഒപ്പം ഓക്‌സിജന്‍ സിലിണ്ടറുകളും കപ്പല്‍ വഴി ഇന്ത്യയിലെത്തും. 15 ദിവസത്തിനുള്ളില്‍ ഇവ ഇന്ത്യയിലെത്തും. 

Latest News