Sorry, you need to enable JavaScript to visit this website.

ബി.ജെ.പി പത്തിലേറെ സീറ്റ് നേടുമെന്ന് കോർ കമ്മിറ്റി

കൊച്ചി- സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യം പത്തിലധികം സീറ്റ് നേടുമെന്ന് എറണാകുളത്ത് ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗം വിലയിരുത്തി. നിയമസഭയിൽ ബി.ജെ.പി സഖ്യം ശക്തമായ സാന്നിധ്യമാകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോർ കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സീറ്റുകളുടെ എണ്ണത്തിൽ പാർട്ടി രണ്ടക്കം കടക്കും. 
തലശ്ശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ പത്രിക തള്ളിയതിൽ പാർട്ടിക്കുള്ളിൽ പരിശോധന നടന്നു. പത്രിക തള്ളിയത് പാർട്ടിയുടെ വീഴ്ചയായി കണക്കാക്കിയിട്ടില്ലെന്നും സാങ്കേതിക പിഴവ് മാത്രമെന്നാണ് പാർട്ടി വിലയിരുത്തലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ ഏകോപനം താളം തെറ്റിയെന്നും സുരേന്ദ്രൻ ആരോപിച്ചു. രാജ്യത്ത് സൗജന്യമായി ആർക്കും വാക്‌സിൻ ലഭിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങൾ വാക്‌സിൻ വാങ്ങിയിട്ടും കേരളം വാങ്ങാൻ തയാറാകുന്നില്ല. തിങ്കളാഴ്ചത്തെ സർവകക്ഷി യോഗത്തിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കും. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് കോർ കമ്മിറ്റി ചേർന്നത്. കോർ കമ്മിറ്റിയിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശൻ, വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, പി.സുധീർ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്രമന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ എം.എൽ.എ തുടങ്ങിയവർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.

 

Latest News