കൊച്ചി ഗോശ്രീ പാലത്തില്‍ ഒറ്റ ദിവസം മൂന്നു പേര്‍  ആത്മഹത്യ  ചെയ്തു, കോവിഡ് ആഘാതമെന്നു സംശയം

കൊച്ചി- കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നു ഗോശ്രീ പാലത്തിന്റെ കൈവരിയില്‍ തൂങ്ങി ജീവനൊടുക്കിയ ആളെ താഴെയിറക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ തൊട്ടപ്പുറത്തു പാലത്തില്‍നിന്നു ചാടി യുവതി ജീവനൊടുക്കി. ഇതടക്കം കൊച്ചിയിലെ ഗോശ്രീ പാലം ഒറ്റ ദിവസം മൂന്നുമരണങ്ങള്‍ക്ക് സാക്ഷിയായി. കോവിഡ് ബാധിച്ച ഓട്ടോറിക്ഷാ െ്രെഡവര്‍ ബോള്‍ഗാട്ടി തട്ടാംപറമ്പില്‍ വിജയന്‍(62), പള്ളിപ്പുറം വലിയപറമ്പില്‍ വീട്ടില്‍ നെല്‍സന്റെ മകള്‍ ബ്രിയോണ മരിയോ (25), തിരിച്ചറിഞ്ഞിട്ടില്ലാത്ത നാല്‍പത് വയസ് തോന്നിക്കുന്ന പുരുഷന്‍ എന്നിവരെയാണ് ഇന്നലെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അജ്ഞാതമൃതദേഹം മൂന്നാം പാലത്തിനു സമീപമാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഏഴിനു പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയവരാണു പാലത്തിന്റെ കൈവരിയില്‍ വിജയന്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടത്. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്നു മുളവുകാട് പോലീസും ക്ലബ്‌റോഡ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. രാവിലെ പത്തരയോടെ ക്ലബ്‌റോഡ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.കെ. സുരേഷിന്റെ നേതൃത്വത്തില്‍ പിപിഇ കിറ്റണിഞ്ഞ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മൃതദേഹം താഴെയിറക്കുന്നതിനിടെ ആണ് 30 മീറ്റര്‍ അകലെ ബ്രിയോണ പാലത്തില്‍നിന്ന് ചാടിയത്.
ഇതുകണ്ട പനമ്പുകാട് സ്വദേശി അജിത്കുമാര്‍ പിന്നാലെ ചാടി ബ്രിയോണയെ കരയ്ക്കു കയറ്റി. ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. ബ്രിയോണ മൊെബെലില്‍ സംസാരിച്ചു പാലത്തിലൂടെ നടക്കുന്നതു രക്ഷാപ്രവര്‍ത്തനത്തിനു നില്‍ക്കുന്നവര്‍ കണ്ടിരുന്നു. അല്‍പദൂരം നടന്നശേഷം ഇവര്‍ പാലത്തിന്റെ കൈവരിക്കു മുകളില്‍ കയറി ചാടുകയായിരുന്നു.
വീട്ടില്‍നിന്നു ജോലിയുടെ ഇന്റര്‍വ്യൂവിനെന്നു പറഞ്ഞ് ഇറങ്ങിയതായിരുന്നു ബ്രിയോണ. എറണാകുളത്ത് സോഫ്റ്റ്‌വേര്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കോവിഡ് വ്യാപനത്തിനു പിന്നാലെ ഇവിടത്തെ ജോലി നഷ്ടമായി. തുടര്‍ന്നു വിവിധയിടങ്ങളില്‍ ജോലിക്കായി ശ്രമിച്ചിരുന്നു. 
ഡി.പി വേള്‍ഡ് ബര്‍ത്തിനോട് ചേര്‍ന്നാണ് അജ്ഞാത പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞത്. രാവിലെ ഏഴിനാണ് മൃതദേഹം കണ്ടെത്തിയത്. പാന്റ്‌സും ഷര്‍ട്ടുമാണു വേഷം. വിജയന് പനി ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. പരിശോധനയ്ക്ക് വിധേയനായ ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവായിരുന്നു. ഇതോടെ വിജയന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചിരുന്നില്ല.
 

Latest News