ആരാന്റെ ബംഗ്ലാവില്‍ ആഡംബര വിവാഹം, ഉടമയെത്തി അടിച്ചോടിച്ചു

മിയാമി- വില്‍പനക്ക് വെച്ച കോടികളുടെ ബംഗ്ലാവില്‍ ഉടമ അറിയാതെ വിവാഹ പാര്‍ട്ടി പ്ലാന്‍ ചെയ്ത യു.എസ് ദമ്പതികളെ ഉടമയും പോലീസുമെത്തി അടിച്ചോടിച്ചു. ടെന്നിസ് കോര്‍ട്ടും, പൂളും ഒമ്പത് കിടപ്പുമുറികളും 15 ബാത്ത് റൂമുകളുമൊക്കെയുള്ള ബംഗ്ലാവിലാണ് ഇവര്‍ വിവാഹ സല്‍ക്കാരമൊരുക്കി ആളുകളെ ക്ഷണിച്ചത്. ബംഗ്ലാവിന്റെ ഉടമ വേറെ എവിടെയോ ആയിരുന്നു. വരന്‍ പലതവണ ബംഗ്ലാവിലെത്തി വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് വ്യാജനേ ഫോട്ടോകള്‍ എടുത്തിരുന്നു. ഒടുവില്‍ ഉടമയുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ വിളിക്കുകയായിരുന്നു.
ഫ്‌ളോറിഡയില്‍ മിയാമിക്ക് സമീപത്തെ ബംഗ്ലാവിലാണ് കോര്‍ട്ണി വില്‍സണും ഷെനിതാ ജോണ്‍സും രാജകീയ വിവാഹം ഒരുക്കിയത്. റോയല്‍ കപ്പിള്‍ എന്നാണ് ഇരുവരും വിശേഷിപ്പിച്ചിരുന്നത്. സ്വ്പനഭവനത്തിലേക്ക് ബന്ധുക്കളേയും സുഹൃത്തുക്കളേയും ക്ഷണിച്ചിരുന്നു.
കാലി ബംഗ്ലാവില്‍ ഉടമ വരില്ലെന്ന ഉറപ്പിലാണ് ഇരുവരും രണ്ടു ദിവസങ്ങളിലായി വിവാഹം സല്‍ക്കാരമൊരുക്കിയത്. അപ്രതീക്ഷിതമായാണ് ഉടമ നാഥന്‍ ഫിങ്കല്‍ സ്ഥലത്തെത്തിയതും പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ കണ്ട് ഞെട്ടിയതും. പോലീസ് സ്ഥലത്തെത്തി പാര്‍ട്ടി ഒരുക്കുകയായിരുന്നവരെ ഓടിക്കുകയായിരുന്നു.ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

 

Latest News