പതിനെട്ടു വയസ്സു പൂര്‍ത്തിയായവര്‍ക്കുള്ള വാക്‌സിന്‍  വിതരണത്തിന് രജിസ്‌ട്രേഷന്‍ ശനിയാഴ്ച തുടങ്ങും

ന്യൂദല്‍ഹി- പതിനെട്ടു വയസ്സു പൂര്‍ത്തിയായവര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിന് രജിസ്‌ട്രേഷന്‍ ശനിയാഴ്ച തുടങ്ങും. മെയ് ഒന്നു മുതലാണ് ഇവര്‍ക്കു വാക്‌സിന്‍ നല്‍കുക. രാജ്യത്ത് നിലവില്‍ നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. തുടക്കത്തില്‍ അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കഴിഞ്ഞ ഒന്നു മുതല്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്കു വാക്‌സിന്‍ നല്‍കിത്തുടങ്ങി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മെയ് ഒന്നു മുതല്‍ പതിനെട്ടു തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിന് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതു പ്രകാരമാവും വാക്‌സിന്‍ ലഭിക്കുക. വാക്‌സിന്‍ കേന്ദ്രവും ്‌സ്വീകരിക്കുന്ന തീയതിയും പോര്‍ട്ടല്‍ വഴി തെരഞ്ഞെടുക്കാനാവും.
കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിനു നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനമായിരുന്നു. വാക്‌സിന്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതിനും കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്കു കമ്പനികളില്‍നിന്നു വാക്‌സിന്‍ നേരിട്ടു വാങ്ങാം.
 

Latest News