Sorry, you need to enable JavaScript to visit this website.

കോവിഷീല്‍ഡിന്റെ വില നിശ്ചയിച്ചു; സംസ്ഥാനങ്ങള്‍ക്ക് 400 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 600

ന്യൂദല്‍ഹി- കോവിഡ് വാക്‌സിന്‍ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കിയത് കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ വഴിയൊരുക്കി എന്ന റിപോര്‍ട്ടുകള്‍ക്കിടെ കോവിഷീല്‍ഡ് വാക്‌സിന് വില സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയുമാണ് വിലക്ക്. ഇതേ വാക്‌സിന്‍ സിറം കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നത് വെറും 150 രൂപയ്ക്കും. വാക്‌സിന്‍ നിര്‍മ്മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് സിറം.

സാധാരണക്കാരന് ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെങ്കില്‍ 1200 രൂപ മുടക്കേണ്ടി വരും. നികുതി വരുമാനത്തിലെ ഇടിവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വാങ്ങല്‍ വലിയ ബാധ്യതയാകുമെന്ന് ഇതോടെ ഉറപ്പായി. തങ്ങളുടെ വാക്‌സിന്‍ ഇവിടെ വില കുറവാണെന്ന് കാണിക്കാന്‍ വിദേശത്ത് വിതരണം വാക്‌സിനുകളുടെ വില കൂടി വ്യക്തമാക്കിയാണ് സിറം പത്രകുറിപ്പിറക്കിയത്. വിദേശത്ത് തങ്ങളുടെ വാക്‌സിന് വില 750 രൂപ മതുല്‍ 1500 രൂപ വരെയാണ് ഒരു ഡോസിന് ഈടാക്കുന്നതെന്നും സിറം പറയുന്നു. 

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയപ്രകാരം ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്‍ 50 ശതമാനം സര്‍ക്കാരിനു നല്‍കണം. ബാക്കിയുള്ളവ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വില്‍ക്കാം എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വാക്‌സിന്‍ നേരിട്ട് വില്‍ക്കുന്നത് വെല്ലുവിളിയാണെന്നും ഇവര്‍ സര്‍ക്കാര്‍ മുഖേനയോ സ്വകാര്യ ആശുപത്രികള്‍ മുഖേനയോ വാക്‌സിന്‍ സ്വീകരിക്കണമെന്നും സിറം നിര്‍ദേശിച്ചു.

Latest News