ന്യൂദൽഹി- കോൺഗ്രസ് അധ്യക്ഷ പദമൊഴിഞ്ഞ സോണിയാ ഗാന്ധിക്കു പകരം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗാന്ധികുടുംബത്തിന്റെ തട്ടകമായ റായ് ബറേലി മണ്ഡലത്തിൽ മകൾ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് ഊഹാപോഹം പ്രചരിച്ചിരുന്നു. എന്നാൽ പ്രിയങ്ക ഇതു തള്ളി. താൻ റായ്ബറേലിയിൽ മത്സരിക്കില്ലെന്നും സോണിയാ ഗാന്ധി തന്നെ 2019ലും മത്സരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണ ചടങ്ങിനിടെ പ്രിയങ്ക എൻഡിടിവിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'റായ്ബറേലിയിൽ ഞാൻ മത്സരിക്കുന്ന വിഷയമെ വരുന്നില്ല. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കരുത്തുറ്റ വനിതയാണ് സോണിയ ഗാന്ധി.അവർ തന്നെ 2019ൽ റായ് ബറേലിയിൽ മത്സരിക്കും,' പ്രിയങ്ക പറഞ്ഞു. 2004 മുതൽ റായ് ബറേലി എംപിയാണ് സോണിയ.
കഴിഞ്ഞ ദിവസം താൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് സൂചന നൽകുന്ന സോണിയയുടെ പ്രതികരണത്തിനു തൊട്ടു പിറകെയാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ഊഹങ്ങൾ പ്രചരിച്ചത്.
അസുഖങ്ങൾ അലട്ടുന്നതിനാൽ പൊതുവേദികളിൽ സോണിയയുടെ സാന്നിധ്യം ഏതാനും വർഷങ്ങളായി പരിമിതമാണ്. പാർട്ടി ഉപാധ്യക്ഷനായിരുന്ന രാഹുലായിരുന്നു പാർട്ടി യോഗങ്ങളും തെരഞ്ഞെടുപ്പു പ്രചാരണവും മുന്നിൽ നിന്ന് നയിച്ചിരുന്നത്.