റിയാദ് - സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ മിനിമം വേതനം 4,000 റിയാലായി ഉയർത്താൻ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്ന മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ തീരുമാനം നാളെ(ഞായറാഴ്ച) മുതൽ പ്രാബല്യത്തിൽ വരും. സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്തിൽ ഉൾപ്പെടുത്തി പൂർണ സൗദി ജീവനക്കാരനെന്നോണം കണക്കാക്കാൻ സ്വദേശികളുടെ മിനിമം വേതനം 4,000 റിയാലിൽ കുറയരുത് എന്ന വ്യവസ്ഥയാണ് നടപ്പാക്കുന്നത്. ഇതുവരെ നിതാഖാത്തിൽ ഉൾപ്പെടുത്തി പൂർണ സൗദി ജീവനക്കാരനെന്നോണം കണക്കാക്കുന്നതിനുള്ള സ്വദേശികളുടെ മിനിമം വേതനം 3,000 റിയാലായിരുന്നു.
3,000 റിയാൽ മുതൽ 3,999 റിയാൽ വരെ വേതനം ലഭിക്കുന്ന സ്വദേശിയെ അര സൗദി ജീവനക്കാരന് തുല്യമായാണ് നിതാഖാത്തിൽ കണക്കാക്കുക. മൂവായിരം റിയാലിൽ കുറവ് വേതനം ലഭിക്കുന്ന സ്വദേശിയെ സ്ഥാപനത്തിലെ സ്വദേശി ജീവനക്കാരനെന്നോണം നിതാഖാത്തിൽ ഉൾപ്പെടുത്തി കണക്കാക്കുകയില്ല. മിനിമം 3,000 റിയാൽ വേതനത്തോടെ പാർട്ട് ടൈം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്വദേശിയെയും അര ജീവനക്കാരന് തുല്യമായാണ് കണക്കാക്കുക. ഇത്തരക്കാരെ രണ്ടിലധികം സ്ഥാപനങ്ങളിലെ ജീവനക്കാരെന്നോണം സൗദിവൽക്കരണത്തിൽ ഉൾപ്പെടുത്തി കണക്കാക്കില്ല.