Sorry, you need to enable JavaScript to visit this website.

കോട്ടയത്തും കോവിഡ് രണ്ടാം തരംഗം; ജാഗ്രതാ മുന്നറിയിപ്പുമായി പോലീസ് 

കോവിഡ് അതിജാഗ്രതയുടെ ഭാഗമായി കോട്ടയം ഇല്ലിക്കൽ കവലയിൽ പോലീസ് മൈക്കിലൂടെ ജാഗ്രതാ നിർദേശം നൽകുന്നു.

കോട്ടയം - കോവിഡ് രണ്ടാം തരംഗം കോട്ടയത്തും രൂക്ഷമാകുന്നു. ജാഗ്രതാ മുന്നറിയിപ്പുമായി പോലീസും ആരോഗ്യ പ്രവർത്തകരും രംഗത്ത്. കോവിഡ് അതിജാഗ്രതയുടെ ഭാഗമായി കോട്ടയം ജില്ലയിൽ പോലീസ് മൈക്കിലൂടെ ജാഗ്രതാ നിർദേശം നൽകിത്തുടങ്ങി. അതേസമയം, കോവിഡ് രണ്ടാം തരംഗം വ്യാപാരി സമൂഹത്തെയും ആശങ്കയിലാക്കി. 
വിവാഹമടക്കമുള്ള ചടങ്ങുകൾക്ക് 100 പേർക്കു പങ്കെടുക്കാമെങ്കിൽ വ്യാപാര സ്ഥാപനങ്ങൾക്കു മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ അർഥമില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നത്. അവർ പ്രതിഷേധവുമായി രംഗത്തുണ്ട്.


കഴിഞ്ഞ ഒരു വർഷമായുളള കോവിഡ് കെടുതികളിൽ നിന്ന് ഒന്നു കരകയറി വരുമ്പോഴാണ് വീണ്ടും രോഗവ്യാപന ഭീതിയിലേക്ക് നാടു നീങ്ങുന്നത്. വ്യാപാര മേഖലയെ പ്രത്യേകിച്ച് ചെറുകിട കച്ചവടക്കാരെ നിയന്ത്രണങ്ങൾ ബാധിച്ചു തുടങ്ങി. ഹോട്ടലുകളിൽ പാഴ്‌സൽ പ്രോൽസാഹിപ്പിക്കാനും ബസുകളിൽ നിന്നുളള യാത്ര വിലക്കിയും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമാണെങ്കിലും ഇത് തങ്ങളുടെ മേഖലെ തളർത്തുമെന്നാണ് വ്യാപാരികളുടെ നിലപാട്. 


സ്വകാര്യ ബസുകൾ ഒരു വർഷമായി നഷ്ടത്തിലാണെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സിന്റെ അഭിപ്രായം. കടുത്ത നിയന്ത്രണങ്ങളിൽ അവർക്ക് ആശങ്കയുമുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതായി വ്യാപാരികൾ പറയുന്നു. ലോക്ഡൗൺ കാലത്തെ അതിജീവിക്കാൻ കഴിഞ്ഞില്ല. ഉപഭോക്താക്കളുടെ മനോഭാവത്തിൽ വന്ന മാറ്റമാണ് പ്രധാന പ്രശ്‌നം. ആഘോഷങ്ങൾ കുറഞ്ഞതോടെ ആഡംബര വസ്തുക്കളുടെ വിൽപ്പന തീരെ കുറഞ്ഞു. അത്യാവശ്യ സാധനങ്ങൾക്കും മരുന്നിനും മാത്രമായി ഡിമാന്റ്. സമയക്രമം അടക്കം പുതിയ നിയന്ത്രണങ്ങൾ വലിയ പ്രയാസമായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയെങ്കിലും അതിന് മുമ്പും മിക്കവരും ചട്ടങ്ങൾ പാലിച്ചാണ് നിലനിന്നു പോന്നത്. രജിസ്റ്റർ സൂക്ഷിച്ചും കടകൾക്കുള്ളിൽ അകലം പാലിച്ചുമെല്ലാം അത് നടപ്പാക്കി വന്നിരുന്നു.


തുറന്നുവെയ്ക്കൽ സമയം കുറയ്ക്കുന്നത് തിക്കും തിരക്കും കൂട്ടാനിടയാക്കുമെന്നത് അടക്കമുള്ള ആശങ്കകളും പങ്കു വെയ്ക്കുന്നുണ്ട്. ഹോട്ടലുകളിൽ മെച്ചമായ കച്ചവടം കിട്ടുന്നത് ഇപ്പോൾ സന്ധ്യയ്ക്കു ശേഷമാണ്. സമയക്രമം വന്നതോടെ കട അടയ്‌ക്കേണ്ടി വരും. രാത്രി ഒൻപതിന് അടയ്ക്കണമെന്ന് പറയുന്നതിനെതിരേ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌സ് അസോസിയേഷനും രംഗത്തെത്തി. വിവാഹമടക്കമുള്ള ചടങ്ങുകൾക്ക് 100 പേർക്കു പങ്കെടുക്കാമെങ്കിൽ വ്യാപാര സ്ഥാപനങ്ങൾക്കു മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ അർഥമില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നത്. ഒരു കടയിൽ പരമാവധി 10 പേരിൽ കൂടുതൽ ഒരേസമയം എത്താറില്ല. സാധനങ്ങൾ വാങ്ങാനെത്തുന്നവർ വളരെ വേഗം തന്നെ പോകുന്നുമുണ്ട്, പിന്നെ എന്തിനാണ് കടുത്ത നിയന്ത്രണം. ഉപഭോക്താവ് മുഖാവരണം ധരിക്കാൻ അങ്ങോട്ട് പറയാറുണ്ട്. കൈകൾ സാനിറ്റൈസ് ചെയ്യാനും സൗകര്യമുണ്ട്.


ഹോട്ടൽ മേഖലയ്ക്ക് കൂടുതൽ ഇളവ് നൽകണമെന്നാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആവശ്യം. അവശ്യ സാധനങ്ങളുടെ വില വർധനമൂലം ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. വൈകുന്നേരങ്ങളിലെ കച്ചവടത്തിൽ നിന്നാണ് ഹോട്ടലുകൾക്ക് വരുമാനം കൂടുതൽ കിട്ടുന്നത്. നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ ഇനിയും പ്രതിസന്ധിയിലേക്ക് വീഴും. സാധനങ്ങളുടെ വില ഉയർന്നപ്പോഴും ഭക്ഷണത്തിന് വില കൂട്ടിയിട്ടില്ല. പാചക വാതകത്തിന് വില കൂടിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ ലോക്ഡൗൺ ആശങ്കയിലാണ്. നിയന്ത്രണം കടുക്കും മുമ്പ് മടങ്ങാനുളള പരിപാടിയിലാണ് പലരും.

 

 

Latest News