Sorry, you need to enable JavaScript to visit this website.

കുംഭമേളക്ക് പേയവർ കോവിഡ് പ്രസാദം കൊണ്ടുവരും; ക്വാറന്റൈന്‍ ചെയ്യണമെന്ന് മുംബൈ മേയര്‍

മുംബൈ- കുംഭമേളയില്‍ പങ്കെടുത്ത് തിരികെ എത്തുന്നവര്‍ കൊറോണ വൈറസിനെ പ്രസാദമായി വിതരണം ചെയ്യുമെന്നും അവരെ ഓരോ സംസ്ഥാനവും ക്വാറന്റൈന്‍ ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍. കുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ ചടങ്ങുകള്‍ വെട്ടിച്ചുരുക്കണമെന്നും ഇനി ചടങ്ങ് പ്രതീകാത്മകമായി മതിയെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തിനു പിന്നാലെയാണ് മുംബൈ മേയറുടെ മുന്‍കരുതല്‍ നിര്‍ദേശം. മേളയില്‍ പങ്കെടുത്ത് തിരികെ എത്തുന്നവര്‍ക്ക് നിര്‍ബന്ധ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമ്പോള്‍ ചെലവ് അവരില്‍നിന്ന് തന്നെ ഈടാക്കാമെന്നും മേയര്‍ പറഞ്ഞു.
കുംഭമേളയില്‍ പങ്കെടുത്ത് തിരികെ മുംബൈയില്‍ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് മേയര്‍ വ്യക്തമാക്കി. ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ചെലവ് അവര്‍ വഹിക്കുകയും വേണം. കുംഭമേളയില്‍ പങ്കെടുത്ത് തിരികെയെത്തുന്ന തീര്‍ഥാടകര്‍ വൈറസിനെ പ്രസാദം പോലെ കൂടെ കൊണ്ടുവരുമെന്ന കാര്യം ഉറപ്പാണ്.  മുംബൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. 95 ശതമാനം ആളുകളും കോവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നവരാണ്. ബാക്കി അഞ്ച് ശതമാനമാണ് പ്രാഥമിക നിയന്ത്രണങ്ങള്‍ പോലും പിന്തുടരുന്നില്ല. ഇവരാണ് മറ്റുള്ളവര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്- മേയര്‍ ട്വീറ്റ് ചെയ്തു.
കുംഭമേളയുടെ ഭാഗമായി ഗംഗാതീരത്ത് പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് തടിച്ചുകൂടിയത്. എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള തീര്‍ഥാടകര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. കുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
കുംഭമേളയിലെ ചടങ്ങുകള്‍ പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്റ് സ്വാമി അവദേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ചാണ് ആവശ്യപ്പെട്ടത്.

 

Latest News