തൃശൂർ - ഇസ്രായിലിൽ ജോലിക്കായി വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്ന് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. ആലപ്പുഴ ചേർത്തല കടക്കരപ്പിള്ളി തൈക്കൽ പനയ്ക്കൽ വീട്ടിൽ വിദ്യ ഇമ്മാനുവേൽ എന്ന വിദ്യ പയസിന്റെ (32) ജാമ്യാപേക്ഷയാണ് തൃശൂർ വെക്കേഷൻ കോടതി ജഡ്ജി എസ്. ഭാരതി തള്ളിയത്.
2018 ജൂലായ് മാസത്തിനും 2019 ജൂണിനും ഇടയിലാണ് കേസിനാസ്പദമായ സംഭവം. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശിയായ പരാതിക്കാരനും ഭാര്യക്കും ഇസ്രായിലിൽ ജോലിക്കായി വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കേസിലെ ഒന്നാം പ്രതിയായ സിനി രണ്ടാം പ്രതിയായ വിദ്യയെ പരിചയപ്പെടുത്തിക്കൊടുത്തു. തുടർന്ന് പല തവണകളിലായി പണമായും ചെക്കായും ഒമ്പത് ലക്ഷം രൂപ ദമ്പതികൾ പ്രതികൾക്ക് നൽകി. പണം നൽകിയെങ്കിലും പ്രതികൾ വിസ നൽകുകയോ തുക തിരിച്ചു നൽകുകയോ ചെയ്തില്ല. കേസിൽ ആകെ നാല് പ്രതികളാണ് ഉള്ളത്. പരാതിയിൽ അന്വേഷണം നടത്തി മാർച്ച് 24 നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രതികളുടെ പേരിൽ വിസതട്ടിപ്പിന് വേറെയും കേസുകളുണ്ടെന്നും, കേസന്വേഷണം ഇപ്പോൾ പ്രാരംഭഘട്ടത്തിലാണെന്നും അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യമനുവദിക്കരുതെന്നുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം കണക്കിലെടുത്താണ് കോടതി ജാമ്യം തള്ളി ഉത്തരവായത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.