ഉദയ്പൂർ- രാജസ്ഥാനിലെ രാജസമന്ദിൽ മുസ്‌ലിം തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച് തീയിട്ടു കൊന്ന ശംഭുലാൽ റെഗാറിനു പിന്തുണ പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ഉദയ്പൂരിൽ നടത്തിയ പ്രകടനം ആക്രമാസക്തമായി. അക്രമത്തിൽ 30ലെറെ പോലീസുകാർക്ക് പരിക്കേറ്റു. ഉദയ്പൂരിലെ കോടതിക്ക് സമീപമാണ് വൈകീട്ട് അഞ്ചു മണിയോടെ തീവ്രഹിന്ദുത്വ പ്രക്ഷോഭകാരികളും പോലീസും തമ്മിൽ കനത്ത ഏറ്റുമുട്ടൽ നടന്നത്. കോടതിയുടെ പ്രവേശന കവാടത്തിൽ കാവിക്കൊടി നാട്ടിയതായും റിപ്പോർട്ടുകൾ പറയുന്നു.ആക്രമണം നടത്തിയ ഇരുപതോളം പേരെ പോലീസ് പിടികൂടി.
ശംഭുലാലിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചപലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. ഹിന്ദുത്വ സംഘടനകൾക്കെതിരായ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ഈ പ്രതിഷേധങ്ങൾ. ഇതിന്റെ വിഡീയോ വൈറലയാതോടെയാണ് പ്രകടനവുമായി ഹിന്ദുത്വ സംഘടനകളും രംഗത്തെത്തിയത്. അടുത്ത ഏതാനും ദിവസങ്ങളിലേക്ക് മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. സ്ഥിതിഗതികൾ ശാന്തമായാലെ ഇതു പിൻവലിക്കൂവെന്ന് പോലീസ് അറിയിച്ചു.
പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് അഫ്രാസുലിനെയാണ് ശംഭുലാൽ മഴു ഉപയോഗിക്ക് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും തീയിട്ട് കൊലപ്പെടുത്തുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതും ശംഭുലാൽ തന്നെയായിരുന്നു. ലൗ ജിഹാദ് ആരോപിച്ചായിരുന്നു കൊല. എല്ലാ മുസ്ലിംകൾക്കും ഈ ഗതിവരുമെന്ന മുന്നറിയിപ്പും ശംഭുലാൽ വീഡിയോയിൽ നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ശംഭുലാലിന്റെ ഭാര്യയുടെ ബാങ്ക് എക്കൗണ്ടിലേക്ക് മൂന്നു ലക്ഷത്തോളം രൂപ നിക്ഷേപിച്ചിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അഞ്ഞൂറിലേറെ പേരാണ് ഇത്രയും തുക അയച്ചത്. കൊലയാളി ശംഭുലാലിന്റെ ഭാര്യയെ സഹായിക്കാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നടത്തിയ അഭ്യർത്ഥനയുടെ ഭാഗമായാണ് തുക ലഭിച്ചത്. ഈ എക്കൗണ്ട് പോലീസ് ഇടപെട്ടാണ് മരവിപ്പിച്ചത്.