കോഴിക്കോട്- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലിം ലീഗ് നേതാവും എം.എല്‍.എയുമായ കെ.എം ഷാജിയെ വിജിലൻസ് നാലരമണിക്കുറോളം ചോദ്യം ചെയ്തു. വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സണിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഷാജിയുടെ വീടുകളിൽനിന്ന് കണ്ടെടുത്ത പണം, സ്വർണ്ണം എന്നിവയുടെ ഉറവിടവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിജിലൻസ് പ്രധാനമായും അന്വേഷിക്കുന്നത്.വ്യാജപ്രചാരണങ്ങളാണ് തനിക്കെതിരെ നടക്കുന്നതെന്ന് ചോദ്യം ചെയ്യലിനു ശേഷം കെ എം ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
ഗുഢാലോചന നടക്കുമെന്ന് മനസ്സിലാക്കി നേരത്തെ തന്നെ പണം ബാങ്കില്‍ നിക്ഷേപിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥലക്കച്ചവടത്തിനായി ബന്ധു കൊണ്ടുവച്ച പണമാണെന്നാണ് ചിലയിടത്ത് വാർത്തകൾ വന്നത്. അങ്ങനെ താനാരോടും പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ശേഖരിച്ച പണമാണ് വിജിലൻസ് കണ്ടെത്തിയത് . 47 ,35,000 രൂപയാണ് ഉണ്ടായിരുന്നത്. ക്യാമ്പ് ഹൗസിൽ ഒരു ബെഡ് റൂമേയുള്ളൂ, അതിൽ ഒരു കട്ടിലേയുള്ളൂ, അതിന് താഴെയാണ് പണമുണ്ടായിരുന്നത്. ക്ലോസറ്റിനും ഫ്രിഡ്ജിനും താഴെയാണ് പണമുണ്ടായിരുന്നത് എന്നാണ് ചിലരൊക്കെ പ്രചരിപ്പിച്ചത്. കള്ളും കഞ്ചാവുമടിച്ച് വല്ലയിടത്തും കിടന്നുറങ്ങുന്നവർക്ക് അവിടെയാകും പണം സൂക്ഷിക്കുന്നതെന്ന് തോന്നും. അത് സ്വാഭാവികമാണല്ലോ. ഇലക്ഷന് വേണ്ടി പിരിച്ചെടുത്ത തുക ആയതിനാൽ കൗണ്ടർ ഫോയിൽ ശേഖരിക്കണം. ഇതിന് സാവകാശം വേണം. പണം മറ്റാതിരുന്നത് കൃത്യമായ രേഖ ഉള്ളതിനാലാണ്. ലോകത്തിലെ പല രാജ്യങ്ങളിലെ കറൻസി മക്കൾ ശേഖരിച്ച് വെച്ചതാണ്. അതിൽ വിജിലൻസിന് സംശയമില്ലെന്നും ഷാജി പറഞ്ഞു.
വീണ്ടും ചോദ്യം ചെയ്യാൻ ഹാജരാകാന്‍ പറഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്കകം രേഖകൾ കാണിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അത് ഹാജരാക്കും. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ശേഖരിച്ച പണത്തിന്‍റെ കൃത്യമായ രേഖകളുണ്ട്. ശേഖരിച്ച പണത്തിന് കുറ്റിയും രശീതിയും മറ്റ് രേഖകളുമുണ്ട്. അത് കൃത്യമായി ഹാജരാക്കും. മണ്ഡലം കമ്മിറ്റി പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിന്‍റെ മിനിട്സ് അടക്കം ഹാജരാക്കിയിട്ടുണ്ട്. ഇതടക്കം പ്രാഥമിക രേഖകൾ ഇന്ന് വിജിലൻസിന് നൽകി. കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കും- അദ്ദേഹം പറഞ്ഞു.
അഭിഭാഷകനും കോഴിക്കോട്ടെ സിപിഎം പ്രാദേശിക നേതാവുമായ എം.ആർ. ഹരീഷാണ് അനധികൃത സ്വത്ത് സമ്പാദനത്തിന് ഷാജിക്കെതിരെ പരാതി നല്‍കിയത്. 2012മുതല്‍ 21 വരെ ഷാജിയുടെ ആസ്തിയുലുണ്ടായ വളര്‍ച്ചയാണ് വിജിലന്‍സ് അന്വഷിക്കുന്നത്.
ഈ കാലയളവില്‍ ഷാജിയുടെ സ്വത്ത് 160 ശതമാനത്തിലേറെ വർധിച്ചുവെന്ന വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.