ന്യൂദൽഹി- പത്തൊൻപത് കൊല്ലം കോൺഗ്രസിനെ നയിച്ച സോണിയാ ഗാന്ധി സജീവ രാഷ്ട്രീയത്തോട് വിട പറയുന്നു. നാളെ രാഹുൽ ഗാന്ധി പാർട്ടിയുടെ പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുമെന്ന് സോണി പ്രഖ്യാപിച്ചു. പാർട്ടിയെ നയിക്കാൻ രാഹുൽ പ്രാപ്തനാണെന്നും സോണിയ വ്യക്തമാക്കി. നാളെ രാവിലെയാണ് രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക.
കോൺഗ്രസിന്റെ അദ്ധ്യക്ഷപദവി ഏറ്റവും കൂടുതൽ കാലം വഹിച്ച നേതാവെന്ന ഖ്യാതി സോണിയയുടെ പേരിലാണ്. ഇറ്റലിയിലെ വികെൻസായിൽ നിന്നും 50 കി.മി ദൂരെ, ലുസിയാന എന്ന ചെറിയ ഗ്രാമത്തിൽ, സ്‌റ്റെഫാനോയുടെയും പൗള മിയാനോയുടെയും മകളായി 1946 ഡിസംബർ ഒൻപതിനാണു സോണിയാ ജനിച്ചത്. റോമൻ കത്തോലിക്കാ വിശ്വാസിയായിരുന്ന സോണിയ ടൂറിനിനടുത്തുള്ള ഒർബസ്സാനോ എന്ന പട്ടണത്തിലാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. അവിടെത്തന്നെ ഒരു കത്തോലിക്കാ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. കെട്ടിടം പണികളുടെ കോൺട്രാക്റ്ററായി ജോലി നോക്കിയിരുന്ന പിതാവ് 1983ൽ മരിച്ചു.
1964ൽ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനു വേണ്ടി സോണിയ കേംബ്രിഡ്ജ് നഗരത്തിലെത്തി. അവിടെ പഠിക്കുന്നതിനിടെ കേംബ്രിഡ്ജ് സർവകലാശാലയിലെ കോളേജിൽ പഠിച്ചിരുന്ന രാജീവ് ഗാന്ധിയെ കണ്ടുമുട്ടി. ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. 1968ൽ രാജീവും സോണിയയും വിവാഹിതരായി. 1983ൽ ഇന്ത്യൻ പൗരത്വം ലഭിച്ചു. ദമ്പതികൾക്ക് 1970 ജൂൺ 19 ന് മകൻ രാഹുൽ ഗാന്ധിയും 1972 ജനുവരി 12 ന് മകൾ പ്രിയങ്ക ഗാന്ധിയും പിറന്നു.
അമ്മ പ്രധാനമന്ത്രി ആയിരുന്നിട്ടുകൂടി സോണിയയും രാജീവും പൂർണ്ണമായും രാഷ്ട്രീയത്തിൽനിന്നും വിട്ടുനിന്നു. രാജീവ് ഒരു വിമാനക്കമ്പനിയിൽ ജോലി ചെയ്യുകയും, സോണിയ വീട്ടുകാര്യങ്ങൾ മാത്രവും ചെയ്തു പോന്നു. പിന്നീട് 1977ൽ അടിയന്തരാവസ്ഥയെ തുടർന്ന് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി പദത്തിൽ നിന്നു പുറത്തായപ്പോഴും, 1982ൽ രാജീവ് ഗാന്ധി രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോഴും, സോണിയ കുടുംബത്തിൽ മാത്രമൊതുങ്ങുകയും ജനസമ്പർക്കത്തിൽ നിന്നു പൂർണ്ണമായും വിട്ടു നിൽക്കുകയും ചെയ്തു.
1991 മെയ് 21ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടു കൂടി കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും സോണിയയുടെ രാഷ്ട്രീയ പ്രവേശനത്തിനു വേണ്ടിയുള്ള മുറവിളി ശക്തമായി. എന്നാൽ, അന്നു സോണിയ ഈ നിർദ്ദേശം നിരസിച്ചതിനെ തുടർന്ന് പി.വി. നരസിംഹ റാവുവിനെ നേതാവായും പ്രധാനമന്ത്രിയായും തെരഞ്ഞെടുത്തു. പിന്നീട് 1998ലെ പൊതു തെരഞ്ഞെടുപ്പിനു മുൻപാണു സോണിയ തന്റെ രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1998ൽ തന്നെ സോണിയ കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായി ഔദ്യോഗിക ചുമതല ഏറ്റെടുത്തിരുന്നു. 1999ലെ തെരഞ്ഞെടുപ്പിൽ പാർലമെന്റിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പതിമൂന്നാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടു.
സോണിയയുടെ വിദേശ ജന്മം, വിവാഹ ശേഷം പതിനഞ്ചു വർഷത്തേയ്ക്കു സോണിയ ഇന്ത്യൻ പൗരത്വം സ്വീകരിക്കാതിരുന്നത്, സോണിയയ്ക്കു ഹിന്ദിയിലോ മറ്റ് ഇന്ത്യൻ ഭാഷകളിലോ ഉള്ള പരിജ്ഞാനക്കുറവ്, തുടങ്ങിയവ സോണിയയുടെ എതിർകക്ഷികൾ, പ്രത്യേകിച്ചും ബി.ജെ.പി, ശക്തമായ പ്രചാരണായുധമാക്കിയപ്പോൾ, 'ഇന്ദിരാ ഗാന്ധിയുടെ മരുമകളായ ദിവസം തന്നെ, താൻ ഹൃദയം കൊണ്ടൊരു ഇന്ത്യക്കാരി'യായെന്നു സോണിയ മറുപടി നൽകി. ഇന്ത്യൻ മണ്ണിലോ, ഇന്ത്യൻ രക്തത്തിലോ ജനിക്കാത്ത സോണിയയുടെ, പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയെ മുതിർന്ന നേതാക്കളായ പി.എ. സാംഗ്മ, ശരദ് പവാർ, താരീഖ് അൻവർ എന്നിവർ ചോദ്യം ചെയ്തപ്പോൾ, സോണിയ തന്റെ നേതൃസ്ഥാനം രാജി വയ്ക്കാൻ തയാറായി.
2004 ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ 'ഇന്ത്യ തിളങ്ങുന്നു' എന്ന പ്രചാരണ വാക്യത്തിനെതിരെ, 'സാധാരണ ജനങ്ങൾക്കു വേണ്ടി' എന്ന പ്രചാരണ വാക്യവുമായി നേരിട്ട സോണിയ രാജ്യവ്യാപകമായി പ്രചരണത്തിനു ചുക്കാൻ പിടിച്ചു. തെരഞ്ഞെടുപ്പു വിജയത്തെ തുടർന്നു സോണിയ തന്നെ പ്രധാനമന്ത്രിയാകുമെന്നെല്ലാവരും പ്രതീക്ഷിച്ചു. 15 പാർട്ടികളുടെ സഖ്യമായ ഐക്യ പുരോഗമന സഖ്യത്തിന്റെ നേതാവായി സോണിയയെ ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാൽ, ഗവണ്മെന്റ് രൂപവത്കരിക്കാനാവശ്യമായ കേവലഭൂരിപക്ഷം തികയ്ക്കാൻ ഇടതുപക്ഷത്തെ ആശ്രയിക്കേണ്ടി വന്നു. വിദേശ മണ്ണിൽ ജനിച്ച സോണിയ, ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ അയോഗ്യയാണെന്നുള്ള വാദങ്ങൾ വീണ്ടും ചൂടു പിടിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി ചുമതലയേൽക്കാനുള്ള നിർദ്ദേശം സോണിയ നിരസിച്ചു. തുടർന്ന് മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായി. രണ്ടാം യു.പി.എ അധികാരത്തിൽ വന്നപ്പോഴും മൻമോഹൻ സിംഗ് തന്നെയാണ് പ്രധാനമന്ത്രിയായത്. ആരോഗ്യപ്രശ്‌നങ്ങൾ കാരണം കുറെ മാസങ്ങളായി സോണിയാ ഗാന്ധി പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാറില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോണിയാ ഗാന്ധി ആരോഗ്യപ്രശ്‌നങ്ങളാൽ വന്നിരില്ലുന്നില്ല.
സോണിയാ ഗാന്ധിയുടേതായി 2 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 'രാജീവ്', 'രാജീവിന്റെ ലോകം' എന്നിവയാണവധഅവലംബം ആവശ്യമാണ്പ. ഇതു കൂടാതെജവഹർലാൽ നെഹ്‌റു ഇന്ദിരാ ഗാന്ധിക്കയച്ച കത്തുകൾ 'ഫ്രീഡംസ് ഡോട്ടർ', 'റ്റൂ എലോൺ, റ്റൂ ടുഗതർ', എന്ന രണ്ടു വാല്യങ്ങളായി എഡിറ്റ് ചെയ്തിട്ടുമുണ്ട്.