ആര്‍.എസ്.എസിന്റെ വാലാകാന്‍ ശ്രമിക്കുന്നു; സുകുമാരന്‍ നായരെ സമുദായം തള്ളുമെന്ന് വിജയരാഘവന്‍

തിരുവനന്തപുരം- എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. നിയമസഭാ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ എന്‍എസ്എസ് നേതൃത്വം സ്വീകരിച്ച തെറ്റായ നിലപാടുകള്‍ തിരുത്തിക്കുന്ന സമീപനമായിക്കും ആ സമുദായത്തില്‍ നിന്നുണ്ടാകുകയെന്ന് വിജയരാഘവന്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

സമുദായ സംഘടനകള്‍ അവരുടെ പരിധിയില്‍നിന്ന് പ്രവര്‍ത്തിക്കട്ടെയെന്നും പരിധി വിടുമ്പോഴേ പ്രശ്‌നമുള്ളൂ അദ്ദേഹം പറഞഅഞു. സുകുമാരന്‍ നായരുടെ അതിരുവിട്ട പ്രതികരണങ്ങള്‍ ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയമായിരുന്നു. അതൊന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സമുദായം അംഗീകരിക്കില്ലെന്നും അന്നേ ഞങ്ങള്‍ വ്യക്തമാക്കിയതാണ്. മതവിശ്വാസം തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ യുഡിഎഫും ബിജപിയും മത്സരിക്കുന്നതാണ് കണ്ടത്. വര്‍ഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്‌കാരവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് എന്‍.എസ്.എസിനെപ്പോലുള്ള സമുദായ സംഘടനകള്‍ നോക്കുന്നില്ല. ആര്‍.എസ്.എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവല്‍ക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാന്‍ സമുദായ സംഘടനകള്‍ ശ്രമിക്കുന്നത്, അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താല്‍പ്പര്യത്തിന് എതിരായിരിക്കുമെന്ന് സുകുമാരന്‍ നായരെപ്പോലുള്ള നേതാക്കള്‍ മനസ്സിലാക്കണം.

എന്‍.എസ്.എസ്. സ്വീകരിച്ചിരുന്ന സമദൂരം എന്ന നയം വിട്ട് ഇടതുപക്ഷവിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിന്റെ കൂടെ ചേരാന്‍ എന്‍.എസ്.എസിന് കഴിയില്ലെന്നാണ് കരുതുന്നത്. കാരണം, സ്വന്തം സമുദായത്തിലെ പാവപ്പെട്ടവരും സാധാരണക്കാരും അത് അംഗീകരിക്കില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ സുകുമാരന്‍ നായര്‍ എടുത്ത നിലപാടിനൊപ്പം നായര്‍ സമുദായം ഉണ്ടാകില്ലെന്ന് വോട്ടെണ്ണുമ്പോള്‍ വ്യക്തമാകുമെന്ന് പറഞ്ഞത്. സമുദായ സംഘടനകളോട് ശത്രുതാപരമായ നിലപാട് ഒരുകാലത്തും സി.പി.എം. സ്വീകരിച്ചിട്ടില്ലെന്നും അവരോട് ഏറ്റുമുട്ടുക എന്നത് സി.പി.എമ്മിന്റെ നയമല്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി. സര്‍ക്കാരിനു മുമ്പില്‍ എന്‍.എസ്.എസ്. ഉന്നയിച്ച ആവശ്യങ്ങളും പരാതികളും അനുഭാവപൂര്‍വം പരിഗണിക്കുകയാണുണ്ടായത്. എന്നാല്‍ ഒരു ജാതിമത സംഘടനയുടെയും അനാവശ്യ സമ്മര്‍ദത്തിന് വഴങ്ങാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നും അതുതന്നെയായിരിക്കും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest News