Sorry, you need to enable JavaScript to visit this website.

ആറു മാസത്തിനിടെ ഉംറ ചെയ്തത് 45 ലക്ഷം പേർ

മക്ക - ആറു മാസത്തിനിടെ 45 ലക്ഷത്തിലേറെ പേർ ഉംറ നിർവഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഒക്‌ടോബർ നാലു മുതൽ റമദാൻ ഒന്നു (ഏപ്രിൽ 13) വരെയുള്ള ദിവസങ്ങളിൽ സ്വദേശികളും വിദേശികളും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ തീർഥാടകരും അടക്കം ആകെ 45,14,000 ത്തോളം പേരാണ് ഉംറ നിർവഹിച്ചത്. ഇക്കാലയളവിൽ ആകെ 1,06,11,000 പേർ വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഇക്കാലയളവിൽ ഉംറ നിർവഹിക്കാനും നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും ആകെ ഒന്നര കോടിയിലേറെ പേരാണ് വിശുദ്ധ ഹറമിലെത്തിയതെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു.


ആരോഗ്യ മുൻകരുതൽ നടപടികൾ പാലിച്ച് ഉംറ, സിയാറത്ത് കർമങ്ങൾ നിർവഹിക്കുന്നതിന് പടിപടിയായി അനുമതി നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായ മൂന്നാം ഘട്ടമാണ് നിലവിലുള്ളത്. ഒക്‌ടോബർ 4 ന് ആരംഭിച്ച ആദ്യ ഘട്ടത്തിൽ സൗദി അറേബ്യക്കകത്തു നിന്നുള്ള സ്വദേശികൾക്കും വിദേശികൾക്കുമാണ് ഉംറ അനുമതി നൽകിയത്. 
ആരോഗ്യ മുൻകരുതൽ നടപടികൾ കണക്കിലെടുത്തുള്ള വിശുദ്ധ ഹറമിന്റെ ശേഷിയുടെ 30 ശതമാനം പേർക്കു (ദിവസത്തിൽ 6,000 പേർ) മാത്രമാണ് ആദ്യ ഘട്ടത്തിൽ ഉംറ അനുമതി നൽകിയത്. ഒക്‌ടോബർ 18 ന് ആരംഭിച്ച രണ്ടാം ഘട്ടത്തിൽ രാജ്യത്തിനകത്തുള്ള സൗദി പൗരന്മാർക്കും വിദേശികൾക്കും ഉംറ നിർവഹിക്കാനും മസ്ജിദുബവി സിയാറത്ത് നടത്താനും ഇരു ഹറമുകളിലും നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും അനുമതി നൽകി. മുൻകരുതൽ നടപടികൾ കണക്കിലെടുത്തുള്ള ഹറമിന്റെയും റൗദ ശരീഫിന്റെയും ശേഷിയുടെ 75 ശതമാനം പേർക്കു വീതമാണ് രണ്ടാം ഘട്ടത്തിൽ അനുമതി നൽകിയത്. ഇതു പ്രകാരം ദിവസത്തിൽ 15,000 പേർക്ക് ഉംറ നിർവഹിക്കാനും 40,000 പേർക്ക് നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും അനുമതി നൽകി. 


നവംബർ ഒന്നിന് നിലവിൽ വന്ന മൂന്നാം ഘട്ടത്തിൽ സൗദി അറേബ്യക്കകത്തു നിന്നും വിദേശത്തു നിന്നുമുള്ള സൗദി പൗരന്മാർക്കും വിദേശികൾക്കും ഉംറയും സിയാറത്തും നിർവഹിക്കാനും ഇരു ഹറമുകളിലും നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും അനുമതി നൽകിത്തുടങ്ങി. ആരോഗ്യ മുൻകരുതൽ നടപടികൾ പ്രകാരമുള്ള വിശുദ്ധ ഹറമിന്റെയും മസ്ജിദുബവിയുടെയും 100 ശതമാനം ശേഷിയിൽ മൂന്നാം ഘട്ടത്തിൽ ഉംറ, സിയാറത്ത് അനുമതി നൽകുന്നുണ്ട്. ഇതുപ്രകാരം ദിവസത്തിൽ ഉംറ നിർവഹിക്കാൻ 20,000 തീർഥാടകർക്കും നമസ്‌കാരങ്ങളിൽ പങ്കെടുക്കാൻ 60,000 പേർക്കുമാണ് അനുമതി നൽകിവന്നത്. വിശുദ്ധ റമദാനിൽ ഉംറ നിർവഹിക്കാനും ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും കൂടുതൽ പേർക്ക് അനുമതി നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 


 

Latest News