ആലപ്പുഴ അഭിമന്യു വധം ആർ.എസ്.എസ്  ഭീകരത തന്നെയെന്ന് വെൽഫെയർ പാർട്ടി

തിരുവനന്തപുരം - ആലപ്പുഴ പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ പതിനഞ്ച് വയസ്സുകാരനായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ആർ.എസ്.എസിന്റെ ഭീകരവാദത്തെ തുറന്നുകാട്ടുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഇന്ത്യയിലുടനീളം ഹിന്ദുത്വ ഭീകരവാദികൾ നടത്തിവരുന്ന വംശഹത്യകൾക്കും ഭീകരവാദ പ്രവർത്തനത്തിനും നേതൃത്വം നൽകുന്ന സംഘമാണ് ആർ.എസ്.എസ്. കേരളത്തിൽ ആർ.എസ്.എസ് നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ ഗൗരവത്തോടെ കാണാനോ ശിക്ഷാ നടപടി സ്വീകരിക്കാനോ ഇടതുപക്ഷ സർക്കാർ തയ്യാറാകാത്തതിന്റെ ഫലം കൂടിയാണ് ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന അഭിമന്യുവിന്റെ കൊലയുമായി ബന്ധപ്പെട്ട കാര്യങ്ങളെ നിസ്സാരവൽക്കരിക്കാനാണ് ഭരണകൂടവും പോലീസും ശ്രമിക്കുന്നത്. കേവല രാഷ്ട്രീയ കൊലപാതകമായും ഗുണ്ടാ വിളയാട്ടമായും ചിത്രീകരിച്ച് ലഘൂകരിക്കാനാണ് ഇടതു ഭരണകൂടം ശ്രമിക്കുന്നത്. 


ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആർ.എസ്.എസ് നടത്തിവരുന്ന ആയുധശേഖരവും പരിശീലനവും ഇന്ന് വ്യാപകമാണ്. ആയുധശേഖരം കണ്ടെത്താനും പരിശീലനം നിരോധിക്കാനും കേരള സർക്കാർ തയ്യാറാകണം. കേരളത്തിൽ സംഘ്പരിവാർ ശക്തി പ്രാപിക്കുന്നത് ഇത്തരം പരിശീലന കേന്ദ്രങ്ങളിൽ കൂടിയാണ്. സംഘ്പരിവാറുകാർ കുറ്റക്കാരായ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് -ഭരണകൂട രഹസ്യ ബന്ധവും പുറത്തുവന്നതാണ്. ആഭ്യന്തര വകുപ്പ് സംഘ്പരിവാറിന് കീഴ്‌പ്പെടുന്ന ധാരാളം സംഭവങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

 

Latest News