Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനം കൂട്ടിയത് രാഷ്ട്രീയക്കാര്‍, 9 മണിയ്ക്ക്  ഹോട്ടല്‍ അടയ്ക്കാനാകില്ലെന്ന് അസോസിയേഷന്‍

തിരുവനന്തപുരം- കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ രാത്രി 9 മണിയ്ക്ക് ശേഷം ഹോട്ടലുകള്‍ അടയ്ക്കണമെന്നത നിര്‍ദേശം പ്രായോഗികമല്ലെന്ന് ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍. രോഗവ്യാപനത്തിന് ഉത്തരവാദികള്‍ വ്യാപാരികളല്ലെന്ന് വ്യക്തമാക്കിയ സംഘടന നിയന്ത്രണം 9 മണി എന്നത് 11 മണിയായി നീട്ടണമെന്നും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാരാണ് കോവിഡ് 19 നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയത്. ഇങ്ങനെയാണ് രോഗവ്യാപനമുണ്ടായതെന്നും ഇതിന് വ്യാപാരികള്‍ ഉത്തരവാദികളല്ലെന്നും ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയപാല്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് 19 രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. രാത്രി 9 മണിയ്ക്ക് കടകള്‍ അടയ്ക്കണമെന്നും ബസുകളില്‍ നിന്നു കൊണ്ടു യാത്ര പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണശാലകളില്‍ പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണത്തിനും പരിമിതിയുണ്ട്. ഇന്നു മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.
എന്നാല്‍ വ്യാപാര സ്ഥാപനങ്ങളുടെ സമയം നിയന്ത്രിച്ച സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു വഴി രാജ്യത്ത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കിയിരുന്നു. പിന്നീട് ഘട്ടം ഘട്ടമായാണ് വിപണി തുറന്നു കൊടുത്തത്. എന്നാല്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് മേഖലയിലെ പ്രതിസന്ധി വര്‍ധിപ്പിക്കുമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.

Latest News