Sorry, you need to enable JavaScript to visit this website.

വേനല്‍മഴ വന്യജീവികള്‍ക്കും ആശ്വാസമായി


കല്‍പറ്റ-മീനച്ചൂടില്‍  കാടും നാടും വേവുന്നതിനിടെ  വയനാട്ടില്‍ പെയ്ത വേനല്‍മഴ വന്യജിവികള്‍ക്കും ആശ്വാസമായി. ശക്തമായ വേനല്‍മഴയാണ് കഴിഞ്ഞദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചത്.  എന്നാല്‍ പുല്‍പള്ളി ഉള്‍പ്പെടെ ചില പ്രദേശങ്ങളില്‍ വാനം മൂടിക്കെട്ടിയെങ്കിലും മഴ പെയ്തില്ല. വനമേഖലയില്‍ പെയ്ത മഴ കാട്ടുതീ ഭീഷണി ഒരളവോളം ഒഴിവാകുന്നതിനും സഹായകമായി.
വയനാടന്‍ വനങ്ങളില്‍ ആനകളും കാട്ടികളും നിലവില്‍ നിരവധിയാണ്. വേനല്‍ കനത്തതോടെ തമിഴ്‌നാട്ടിലെ മുതുമല, കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള വനങ്ങളില്‍നിന്നു തത്കാല വാസത്തിനു എത്തിയതാണ് ഇവയില്‍ അധികവും. വേനല്‍ തുടങ്ങുമ്പോഴേ പച്ചപ്പ് നഷ്ടപ്പെടുന്നതാണ് ജില്ലയോടു ചേര്‍ന്നുള്ള കര്‍ണാടക, തമിഴ്‌നാട് വനങ്ങള്‍. അടിക്കാട് ഉണങ്ങി ഭക്ഷണത്തിനും ജലസ്രോതസുകള്‍ വറ്റി വെള്ളത്തിനും ക്ഷാം അനുഭവപ്പെടുമ്പോഴാണ് ഇതര സംസ്ഥാന വനങ്ങളില്‍നിന്നു ജില്ലയിലേക്കു സസ്യാഹാരികളായ വന്യജീവികളുടെ വരവ്. വയനാടന്‍ വനത്തിന്റെ പച്ചപ്പില്‍ അഭയം തേടുന്ന ഇവ മഴക്കാലം തുടങ്ങുന്നതിനു പിന്നാലെയാണ് സ്വന്തം ആവാസ വ്യവസ്ഥയിലേക്കു മടങ്ങുന്നത്. കൊടിയ വരള്‍ച്ചക്കാലത്തു മാത്രമാണ് വയനാടന്‍ വനത്തില്‍ അടിക്കാട് നിശേഷം ഉണങ്ങുന്നതും ജലസ്രോതസുകള്‍ വറ്റുന്നതും. ഏഷ്യന്‍ ആനകളുടെ ഏറ്റവും വലിയ ആവാസവ്യവസ്ഥയായ നീലഗിരി ജൈവ മണ്ഡലത്തിന്റെ ഭാഗമാണ് 344.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വയനാട് വന്യജീവി സങ്കേതം.  വന്യജീവി സങ്കേതവും 214.94 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വടക്കേ വടക്കേ വയനാട് വനം ഡിവിഷനും 347.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സൗത്ത് വയനാട് വനം ഡിവിഷനും ഉള്‍പ്പെടുന്നതാണ് വയനാടന്‍ വനം.
വേനല്‍ മഴ തുടരെ പെയ്ത് വനത്തില്‍ ഇളം പുല്ലിന്റെ ലഭ്യത വര്‍ധിക്കുന്നത് ജില്ലയിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനശല്യം കുറയുന്നതിനും സഹായകമാകും. പലപ്പോഴും ഭക്ഷണവും വെള്ളവും തേടിയുള്ള യാത്രയിലാണ് ആനകള്‍ ജനവാസകേന്ദ്രങ്ങളിലെത്തുന്നത്.

 

Latest News