Sorry, you need to enable JavaScript to visit this website.

ഗെയിം കളിക്കാതെ പഠിക്കാന്‍ പറഞ്ഞു; പന്ത്രണ്ടാം ക്ലാസുകാരന്‍ മുത്തശ്ശിയെ കൊന്ന് കത്തിച്ചു

ചാണ്ഡിഗഢ്- പഞ്ചാബില്‍ 83 വയസ്സായി കിടപ്പിലായ മുത്തശ്ശിയെ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന പേരമകന്‍ കൊലപ്പെടുത്തി.
മൊബൈൽ ഫോണില്‍ കളിക്കരുതെന്നും മോട്ടോർ സൈക്കിളിൽ ചുറ്റരുതെന്നും പറഞ്ഞ് ശല്യം ചെയ്തതിനാണ് കടുംകൈ ചെയ്തെന്ന് 16 കാരന്‍ പോലീസിനോട് സമ്മതിച്ചു.

കൊലപ്പെടുത്തിയ ശേഷം മൃതദേഹം തീകൊളുത്തുകയും ചെയ്തിരുന്നു.  വീട്ടിലെ ഒരു മുറിയിൽ പൂട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഹോഷിയാർപൂർ ജില്ലയിലെ ബാസ്സി കാലെ ഖാൻ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കുറ്റകൃത്യം നടന്ന സമയത്ത് കുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല.

മുത്തശ്ശിയുടെ തലയിൽ ഇരുമ്പ് വടി കൊണ്ട് അടിച്ചാണ് കൊന്നതെന്നും  ടെലിവിഷൻ ക്രൈം സീരിയലുകളിൽ നിന്നാണ് പ്രചോദനമെന്നും  പോലീസ് സൂപ്രണ്ട് രവീന്ദർ പാല്‍ സിംഗ് സന്ദു പറഞ്ഞു.

നാല് കൊള്ളക്കാർ വീട്ടില്‍വന്നുവെന്നും മുത്തശ്ശിയുടെ മുറിക്ക് തീയിട്ടുവെന്നുമാണ് കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നത്.
മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ മകന്‍ കട്ടിലില്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കള്‍ പോലീസിനെ വിളിച്ചു.
സംശയം തോന്നിയാണ് കുട്ടിയെ ചോദ്യം ചെയ്തതെന്നും ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും  പോലീസ് സൂപ്രണ്ട് പറഞ്ഞു.
കുട്ടി ക്രൈം സീരിയലുകളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കുട്ടി  കുറച്ചുകാലമായി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു.

Latest News