Sorry, you need to enable JavaScript to visit this website.

കോവിഡ് കൂടിയ സ്ഥലങ്ങളില്‍ നിരോധാജ്ഞക്ക് സാധ്യത

തിരുവനന്തപുരം-  കോവിഡ് അതിവേഗം വ്യാപിക്കുന്ന പ്രദേശങ്ങളില്‍ നിരോധാജ്ഞ പ്രഖ്യാപിക്കാന്‍ സാധ്യത.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടി.പി.ആര്‍) കൂടിയ മേഖലകളില്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിരോധാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.
നിയന്ത്രണങ്ങളിലെ മറ്റ് കാര്യങ്ങള്‍ ഇങ്ങനെ:

*പൊതുപരിപാടികളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. അടച്ചിട്ടമുറികളില്‍ നടക്കുന്ന പരിപാടികളിലും യോഗങ്ങളിലും പരമാവധി 100 പേര്‍ മാത്രം. ഇതില്‍ കൂടുതല്‍പേരെ പങ്കെടുപ്പിക്കണമെങ്കില്‍ കോവിഡ് പരിശോധന റിപ്പോര്‍ട്ട് നെഗറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ആഘോഷങ്ങള്‍, കലാകായിക മേളകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്ക് ഇത് ബാധകമാണ്.

*പരിപാടികളുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ കൂടരുത്.

*പരിപാടികളില്‍ ഭക്ഷണം നല്‍കുന്നുണ്ടെങ്കില്‍ പാക്കറ്റുകളില്‍ നല്‍കാന്‍ ശ്രമിക്കണം.

*എല്ലാ വ്യാപാരസ്ഥാപനങ്ങളും രാത്രി ഒമ്പത് മണിക്ക് അടയ്ക്കണം. സ്ഥാപനങ്ങള്‍ ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം.

*യോഗങ്ങളും മറ്റും ഓണ്‍ലൈനില്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കണം. ആശുപത്രികളിലെ ഒപികളിലെ തിരക്ക് ഒഴിവാക്കന്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഉപയോഗപ്പെടുത്തണം.

*സിനിമാ തിയേറ്ററുകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും ഒരേസമയം അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിക്കാവൂ. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോംഡെലിവറി പ്രോത്സോഹിപ്പിക്കണം.

*മെഗാ ഷോപ്പിംഗ് ഫെസ്റ്റിവലും മറ്റു മേളകളും രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണം.

*റമദാന്‍ സമയമായതിനാല്‍ ഇഫ്താര്‍ പാര്‍ട്ടികളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ മതനേതാക്കളും ജില്ലാ അധികാരികളും ശ്രദ്ധിക്കണം.

*ബസുകളില്‍നിന്നുള്ള യാത്ര അനുവദിക്കില്ല. ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഉറപ്പുവരുത്തണം.

*എ.സി സംവിധാനമുള്ള മാളുകള്‍ തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. പ്രവേശനം പരിമിതപ്പെടുത്തണം. ഇവിടങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് സംവിധാനം ഏര്‍പ്പെടുത്തണം.

*ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയ മേഖലകളില്‍ ആവശ്യമെങ്കില്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് സിആര്‍പിസി 144 പ്രകാരം നിരോധാജ്ഞ പ്രഖ്യാപിക്കാം.

*സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്, കെപ്കോ, മത്സ്യഫെഡ്, മില്‍മ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വില്‍പനയും ഹോംഡെലിവറിയും പ്രോത്സാഹിപ്പിക്കണം.

 

Latest News