മുസഫർനഗർ- യുവതി തൂങ്ങി മരിക്കുന്നത് ഭർത്താവിന്‍റെ അച്ഛനും അമ്മയും വീഡിയോയില്‍ പകർത്തി.
ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് ഞെട്ടിക്കുന്ന സംഭവം. മരുകളുടെ ആത്മഹത്യയില്‍ ദുരൂഹതയില്ലെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നും തെളിയിക്കാനാണത്രെ ഇവർ ജനലിലൂടെ വീഡിയോ പകർത്തിയതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും.
സ്ത്രീധനത്തിന്‍റെ പേരില്‍ ഭർത്താവിന്‍റെ വീട്ടുകാർ വേട്ടയാടുകയാണെന്ന് നേരത്ത ആരോപിച്ച കോമള്‍ എന്ന യുവതിയാണ് കടുംകൈ ചെയ്തത്. സംഭവത്തിനു പിന്നാലെ ഭർത്താവിന്‍റെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവ് ആശിഷും അളിയന് സച്ചനും ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
കോമള്‍ തൂങ്ങിമരിക്കാൻ തയ്യാറെടുക്കുമ്പോള്‍ ഭർത്താവിന്‍റെ മാതാപിതാക്കള്‍ പുറത്തു കാത്തുനില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
ആസ്ബറ്റോസ് മേൽക്കൂരയിലെ ബീമില്‍ കുരുക്കിടുന്നത് കൃത്യമായി കാണുന്നുണ്ട്. ബലം പരിശോധിക്കാന്‍ അത് വലിച്ചു നോക്കുകയുംചെയ്യുന്നു.
തൂങ്ങി മരിച്ച ശേഷം അവള്‍ അവളുടെ സ്വന്തം ഇഷ്ടത്തിന് തൂങ്ങിമരിച്ചുവെന്ന് ഒരു പുരുഷന്‍ പറയുന്നത് കേള്‍ക്കാം.
ഇത് ഭർതൃപിതാവിന്‍റെ ശബ്ദമാണെന്ന് കരുതുന്നു.
യുവതി തൂങ്ങിമരിച്ച മുറിക്ക് പുറത്ത് നിന്ന് വീഡിയോ ചിത്രീകരിച്ച കാര്യം എസ്പി അർപിത് വിജയവർഗിയ സ്ഥിരികരിച്ചു.
2019 സെപ്റ്റംബറിലാണ് കോമളും ആശിഷും വിവാഹിതരായത്. സ്ത്രീധനമായി കുടുംബത്തിന് 5 ലക്ഷം രൂപയും ഒരു ബൈക്കും നൽകിയിരുന്നവെന്ന് യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞിട്ടും. എന്നിട്ടും ആശിഷിന്‍റെ അച്ഛൻ ദേവേന്ദ്ര, അമ്മ സവിത, സഹോദരൻ സച്ചിൻ എന്നിവർ സന്തുഷ്ടരായിരുന്നില്ല. ആറുമാസം മുമ്പ് കോമളിനെ മർദ്ദിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു- കോമളിന്‍റെ പിതാവ് അനിൽ കുമാർ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
രണ്ട് മാസം മുമ്പ് അവർ 1.2 ലക്ഷം രൂപ ആവശ്യപ്പെട്ട് പീഡനം തുടങ്ങി. സ്ത്രീധനം നൽകാൻ കഴിയുന്നില്ലെങ്കിൽ ആശിഷ് മറ്റൊരാളെ വിവാഹം കഴിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. നാലുപേരും ചേർന്ന് എന്റെ മകളെ കൊന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മാതാപിതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ആശിഷും സഹോദരൻ സച്ചിനും ഓടി രക്ഷപ്പെട്ടുവെന്നും ഉടൻ തന്നെ അവരെ അറസ്റ്റ് ചെയ്യുമെന്നും ചാപർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ യശ്പാൽ സിംഗ് പറഞ്ഞു.