തെഹ്റാന്‍- ഇറാനിലെ നതാൻസ് ആണവകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിനു പിന്നില്‍ ഇസ്രായിലാണെന്നും ഇതിനു പ്രതികാരം ചെയ്യുമെന്നും വ്യക്തമാക്കി ഇറാന്‍.
ഉപരോധം നീക്കുന്നതില്‍ ഇറാന്‍ കൈവരിച്ച പുരോഗതിക്കിടെ ഈ അട്ടിമറിക്ക് പകരം വീട്ടലുണ്ടാകില്ലെന്നാണ് സയണിസ്റ്റ് ഭരണകൂടം കരുതുന്നത്. എന്നാൽ ഞങ്ങൾ സയണിസ്റ്റുകളോട് പകരം ചോദിക്കുകതന്നെ ചെയ്യുമെന്ന് നവിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫിനെ ഉദ്ധരിച്ച് ഔദ്യോഗിക ടിവി വ്യക്തമാക്കി.
ഞായറാഴ്ച നതാൻസ് സൈറ്റിലെ വൈദ്യുതി ഗ്രിഡിന് കേടുപാടുകൾ വരുത്തിയ അട്ടിമറി നടത്തിയത് ഇസ്രായില്‍ ചാരസംഘടനയായ മൊസാദാണെന്ന് ഇസ്രായില്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു. അട്ടിമറിയെ തുടർന്ന് കേന്ദ്രത്തിന്‍റെ മുഴുവൻ ഭാഗങ്ങളും അടച്ചുപൂട്ടിയിരിക്കയാണ്.
ഇതിലൂടെ കുറഞ്ഞത് ഒമ്പത് മാസമെങ്കിലും യുറേനിയം സമ്പുഷ്ടീകരണം തടയപ്പെടുമെന്നാണ് അമേരിക്കന്‍ വിദഗ്ധർ പറയുന്നത്.
നതാൻസിലെ പ്രൊഡക്ഷൻ ഹാളുകളിലൊന്നിൽ വൈദ്യുതി സ്തംഭനമുണ്ടാക്കിയ ആളെ തിരിച്ചറിഞ്ഞതായി ഇറാൻ അറിയിച്ചു.
ഇയാളെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.