ജിദ്ദ- സൗദിയ എയര്‍ലൈന്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ മെയ് 17 മുതല്‍ പറന്നു തുടങ്ങുമെന്ന് സൗദി ഗതാഗത മന്ത്രി സ്വാലിഹ് അല്‍ജാസര്‍ അറിയിച്ചു. സര്‍വീസ് നടത്താനുള്ള തയാറെടുപ്പുകളുടെ ഭാഗമായി സൗദിയ ഡയറക്ടര്‍ ബോര്‍ഡുമായി മന്ത്രി ചര്‍ച്ച നടത്തി. മെയ് മാസം വരെയാണ് സൗദിയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സമയം കഴിയുന്നതിന് മുമ്പായി യാത്രക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. യാത്രാവിലക്ക് നീങ്ങുന്നതോടെ കര, വ്യോമ, നാവിക ഗതാഗതം പുനരാരംഭിക്കും. കോവിഡ് രൂക്ഷമായ സമയത്തും ആഭ്യന്തര സര്‍വീീസുകള്‍ സുഗമമായും സുരക്ഷിതമായും നിര്‍വഹിച്ച സൗദിയ ടീമിനെ മന്ത്രി അഭിനന്ദിച്ചു.
കൂടുതൽ സൗദി വാർത്തകൾക്കായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ആരോഗ്യ, സുരക്ഷാ കാര്യങ്ങളില്‍ മുന്‍പന്തിയിലുള്ള ലോകത്തെ 10 വിമാന കമ്പനികളില്‍ ഒന്ന് സൗദിയയാണ്. ഇതിന്റെ പ്രതിഫലനമാണ് ജനുവരിയില്‍ അപെക്സ് ഹെല്‍ത്ത് സേഫ്റ്റിയുടെ ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫിക്കേഷന്‍ നേടിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആദ്യമായി യാത്രാവിലക്ക് പ്രഖ്യാപിച്ചത്. മാര്‍ച്ച് 31ന് വിലക്ക് അവസാനിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് നീട്ടുകയായിരുന്നു. മെയ് 17ന് വിലക്ക് അവസാനിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. യാത്രാവിലക്ക് ഉണ്ടായിരുന്നെങ്കിലും ഒമാന്‍, നേപ്പാള്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്ക് പ്രവേശിക്കാനുള്ള അനുമതിയുണ്ടായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തി സൗദിയില്‍ എത്തിയത്. വലിയ തുക മുടക്കിയാണ് പലരും വിവിധ രാജ്യങ്ങളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം സൗദിയിലേക്ക് മടങ്ങിയെത്തിയത്.