പലിശ നിരക്കിൽ അടുത്തിടെയൊന്നും വർധനയുണ്ടായിട്ടില്ലെങ്കിലും ഇന്ത്യയിലെ ബാങ്കുകളിൽ നിക്ഷേപം വർധിക്കുന്നു. 150 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലെ ബാങ്കുകളിൽ ഉണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഓരോ അഞ്ച് വർഷം കൂടുമ്പോഴും 50 ലക്ഷം കോടി രൂപ വീതമാണ് വർധിച്ചതെന്ന് കാണാം. ഏറ്റവും ഒടുവിൽ ഇത് സംബന്ധിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് വന്നത് ഇക്കഴിഞ്ഞ മാർച്ച് 26 നാണ്. 2011 ഫെബ്രുവരിയിലെ കണക്ക് പ്രകാരം ഇന്ത്യയിലെ ബാങ്കുകളിൽ 50 ലക്ഷം കോടി രൂപയാണ് നിക്ഷേപമായി ഉണ്ടായിരുന്നത്. 2016 ൽ ഇത് 100 ലക്ഷം കോടി രൂപയായും ഇപ്പോൾ 150 ലക്ഷം കോടി രൂപയായും ഉയർന്നു.
ഇന്ത്യയിലെ ബാങ്കുകളിൽ നിലവിൽ 151.13 ലക്ഷം കോടി രൂപയുണ്ട്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 11.3 ശതമാനത്തിന്റെ വർധനയാണ് ഈ വർഷം ഉണ്ടായത്. വായ്പാ വിതരണത്തിലും വർധനയുണ്ടായിട്ടുണ്ട്. മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് പിൻവലിച്ച പണം ബാങ്കുകളിൽ നിക്ഷേപിക്കുന്ന പ്രവണത കൂടിയിട്ടുണ്ട്്. വിപണിയിൽ ആശങ്ക നിലനിൽക്കുന്നതിനാൽ അത്തരം നിക്ഷേപങ്ങൾക്ക് ജനങ്ങൾ മടിക്കുന്നുവെന്നതാണ് ഇതിനു കാരണം.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയിൽ മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 13.35 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. ഫെഡറൽ ബാങ്കിലുള്ള നിക്ഷേപം 1.72 ലക്ഷം കോടിയാണ്.