തിരുവനന്തപുരം- കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി.
പൊതുപരിപാടികൾ രണ്ടു മണിക്കൂർ മാത്രമേ അനുവദിക്കൂ. 200 പേരില്‍ കൂടുതല്‍ പേരെ മാത്രമേ പങ്കെടുപ്പിക്കാൻ അനുവദിക്കുകയില്ല. കടകളും റെസ്റ്റോറന്‍റുകളും രാത്രി ഒമ്പതു വരെ മാത്രം.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കർശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
റെസ്റ്റോറന്‍റുകളില്‍ പകുതി സീറ്റുകളിൽ മാത്രം പ്രവേശനം അനുവദിക്കും. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകൾ നിരോധിച്ചു. പൊതു പരിപാടികളിൽ സദ്യ പാടില്ല, പകരം പായ്ക്കറ്റ് ഫുഡ് നൽകാം. അടച്ചിട്ട മുറികളിലെ പരിപാടികൾക്ക് 100 പേർക്കു മാത്രമായിരിക്കും അനുമതി.
വാര്‍ഡ്തല നിരീക്ഷണവും ക്വാറന്‍റൈനും കര്‍ശനമാക്കും. ആർടിപിസിആർ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചു.