മ്യാന്‍മറില്‍ ചൈനക്കും റഷ്യക്കും കച്ചവടക്കണ്ണ് മാത്രം- യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്- മ്യാന്‍മറിന്റെ സൈനിക ഭരണകൂടത്തിനെ പിന്തുണയ്ക്കുന്ന റഷ്യയുടേയും ചൈനയുടേയും നയങ്ങള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ജോസെപ് ബോറലാണ് ആരോപണം കടുപ്പിക്കുന്നത്. എന്നും സ്വന്തം താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന രാജ്യങ്ങളാണ് റഷ്യയും ചൈനയും. സൈനിക ഭരണകൂടം മ്യാന്‍മറില്‍ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും ക്രൂരതയുമാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഇരുരാജ്യങ്ങളും മ്യാന്‍മറിനെ പിന്തുണയ്ക്കുന്നതില്‍ അത്ഭുതമില്ലെന്നാണ് ബോറല്‍ പറയുന്നത്. ചൈന അതിര്‍ത്തി പങ്കിട്ടുകൊണ്ട് മ്യാന്‍മറിലെ വ്യാപാരത്തിലാണ് ശ്രദ്ധിക്കുന്നത്. റഷ്യയുടെ തന്ത്രം ആയുധക്കച്ചവടത്തില്‍ മാത്രമാണെന്നും ബോറല്‍ പറഞ്ഞു. മ്യാന്‍മറിലെ ഭയാനകമായ സൈനിക അടിച്ചമര്‍ത്തലുകളില്‍ ലോകം വിറങ്ങലിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും 80 പേരെ സൈന്യം വധിച്ചതായാണ് വിവരം. കടുത്ത നിയന്ത്രണം മ്യാന്‍മറിന്റെ സൈനിക ഭരണകൂടത്തിനെതിരെ ആവശ്യമായി വന്നിരിക്കുന്നുവെന്നും ബോറല്‍ ചൂണ്ടിക്കാട്ടി.സമാന ചിന്താഗതിയുള്ള എല്ലാ രാജ്യങ്ങളുടെ പിന്തുണയും യൂറോപ്യന്‍ യൂണിയന്‍ തേടുകയാണ്. മേഖലയിലെ മറ്റ് രാജ്യങ്ങള്‍ മ്യാന്‍മറുമായി മത്സരിക്കുന്നതിനാല്‍ ഒരു പൊതുധാരണയിലെത്താന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കാവുന്നില്ലെന്നും ബോറല്‍ കുറ്റപ്പെടുത്തി.

Latest News